കത്തോലിക്കാ സഭയെ നാണക്കേടിലേക്ക് തള്ളിവിട്ട ചിലിയിലെ ലൈംഗിക പീഡനങ്ങളെക്കുറിച്ചും, ഇത് മറച്ചുവെയ്ക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ പോപ്പ് ഫ്രാന്‍സിസ് അടിയന്തരമായി വിളിച്ചുകൂട്ടിയ യോഗത്തില്‍ ബിഷപ്പുമാര്‍ക്ക് അതിരൂക്ഷമായ വിമര്‍ശനം. സഭയ്ക്കുണ്ടായ നാണക്കേടില്‍ മാപ്പ് ചോദിച്ച 34 ബിഷപ്പുമാര്‍ രാജിസന്നദ്ധത അറിയിച്ചു. സഭയിലുണ്ടായ പീഡന ആരോപണങ്ങള്‍ സമര്‍ത്ഥമായി മറച്ചുവെച്ചതിലും, തെളിവ് നശിപ്പിച്ചതിലും ചിലിയിലെ സഭാ മേധാവികള്‍ക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്ന് പോപ്പ് വ്യക്തമാക്കിയതോടെയാണ് രാജി.
ബിഷപ്പുമാര്‍ സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചിലിയോടും, ഇരകളോടും, പോപ്പിനോടും ഇവര്‍ മാപ്പ് പറഞ്ഞു. എന്നാല്‍ ബിഷപ്പുമാരുടെ രാജി പോപ്പ് ഫ്രാന്‍സിസ് സ്വീകരിക്കുമോയെന്ന് വ്യക്തമല്ല. അടിയന്തര യോഗത്തിന് ശേഷമാണ് ഇപ്പോള്‍ പ്രവര്‍ത്തനത്തിലുള്ള 31 ബിഷപ്പുമാരും, റിട്ടയര്‍ ചെയ്ത മൂന്ന് പേരും രാജി ഒപ്പിട്ട് നല്‍കിയത്. തങ്ങളുടെ വിധി പോപ്പ് തീരുമാനിക്കട്ടെയെന്നാണ് ഇവര്‍ പറയുന്നത്.
ലൈംഗിക പീഡനങ്ങള്‍ സഭയെ പിടിച്ച് കുലിക്കിയതോടെയാണ് ചരിത്രത്തില്‍ ആദ്യമായി ഒരു രാജ്യത്തെ മുഴുവന്‍ ബിഷപ്പുമാരെയും ഒരുമിച്ച് വിളിച്ചുകൂട്ടിയത്. ഇത്തരത്തില്‍ രാജി സമര്‍പ്പിക്കുന്നതും ആദ്യമായാണ്. ലൈംഗിക കുറ്റകൃത്യങ്ങളില്‍ ബിഷപ്പുമാര്‍ ഇടപെടുകയും, തെളിവ് നശിപ്പിക്കുകയും, ശിക്ഷ കുറയ്ക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തതായി വത്തിക്കാന്‍ കണ്ടെത്തി. കൂടാതെ കുട്ടികളെ പീഡിപ്പിക്കുന്ന പുരോഹിതന്‍മാരില്‍ നിന്നും അവരെ രക്ഷിക്കുന്നതിലും വീഴ്ച സംഭവിച്ചു.