അപൂര്‍വ വൈറസ് പനി ബാധിച്ച് കോഴിക്കോട് രണ്ടു പേര്‍ കൂടി മരിച്ചു. കൂട്ടാലിട സ്വദേശി ഇസ്മായില്‍, കൊളത്തൂര്‍ സ്വദേശി വേലായുധന്‍ എന്നിവരാണ് മരിച്ചത്. വൈറസ് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ അഞ്ചായി.അതേസമയം ജില്ലയില്‍ പ്രത്യക്ഷപ്പെട്ട പനി മരണങ്ങള്‍ പഠിക്കുവാനും ചികിത്സ പ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതപ്പെടുത്തുവാനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു .
അതേസമയം പനി മരണങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദഗ്ധ സംഘത്തിന്റെ പ്രാഥമിക പരിശോധന പൂര്‍ത്തിയായി. പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ സംബന്ധിച്ചുള്ള ആദ്യ റിപ്പോര്‍ട്ട് നാളെ ലഭിക്കും. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വിഭാഗം മേധാവി ഡോ. അരുണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്.
അപൂര്‍വ വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. പനി പ്രതിരോധിക്കാന്‍ ജില്ലാതല ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രോഗം ബാധിച്ച് മരിച്ചവരുടെ രക്തസ്രവ സാമ്പിളുകള്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചു. ഇതിന്റെ ഫലവും നാളെ ലഭിക്കുമെന്നാണ് കരുതുന്നത്. മുപ്പതില്‍ അധികം കുടുംബങ്ങള്‍ പ്രദേശത്തു നിന്ന് മാറിത്താമസിച്ചു.
അവശ്യസാഹചര്യം മുന്‍നിര്‍ത്തി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ വെന്റിലേറ്ററുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. സംസ്ഥാനതലത്തില്‍ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. വവ്വാലില്‍നിന്നു പകരുന്ന 'നിപ്പാ വൈറസ്' പിടിപെട്ടാണു സൂപ്പിക്കടയിലെ ബന്ധുക്കളുടെ മരണമെന്നാണു പ്രാഥമിക നിഗമനം. വൈറസ് ഉണ്ടാക്കിയ മസ്തിഷ്‌കജ്വരമാണു മരണകാരണം.