അടുത്ത ആഴ്ച അയര്‍ലണ്ടില്‍ ഒരു ഹിതപരിശോധന നടക്കുകയാണ്. ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം നേടാനോ, ഏതെങ്കിലും രാഷ്ട്രീയ പ്രഖ്യാപനം സംബന്ധിച്ചോ അല്ല ഈ ഹിതപരിശോധന നടക്കുന്നത്. പകരം മനുഷ്യജീവന്‍ സംരക്ഷിക്കാനായി രാജ്യത്ത് നിലനില്‍ക്കുന്ന കര്‍ശനമായ അബോര്‍ഷന്‍ നിയമങ്ങളില്‍ ഇളവ് നല്‍കുന്ന കാര്യത്തിലാണ് ഈ ഹിതപരിശോധന അരങ്ങേറുന്നത്. അയര്‍ലണ്ടിലെ കടുത്ത നിയമങ്ങള്‍ മൂലം അബോര്‍ഷന്‍ നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ ജീവന്‍ നഷ്ടമായ ഇന്ത്യന്‍ ഡെന്റിസ്റ്റ് സവിത ഹാലപ്പനാവറാണ് ഇതിന്റെ രക്തസാക്ഷി!
വെള്ളിയാഴ്ച ഹിതപരിശോധന നടക്കുമ്പോള്‍ തങ്ങളുടെ മകളുടെ രക്തസാക്ഷിത്വം ജനങ്ങളുടെ കണ്ണുതുറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് സവിതയുടെ മാതാപിതാക്കള്‍. 2012-ലാണ് സവിതയ്ക്ക് ഗര്‍ഭാലസ്യം ഉണ്ടാകുന്നത്. എന്നാല്‍ ഭ്രൂണത്തിന് ചെറിയ ഹൃദയമിടിപ്പ് ഉണ്ടെന്ന കാരണത്താല്‍ ഡോക്ടര്‍ക്ക് അബോര്‍ഷന്‍ നിഷേധിക്കപ്പെടുകയും സെപ്റ്റിക് ഷോക്ക് മൂലം മരണപ്പെടുകയുമായിരുന്നു. ഇതോടെയാണ് കര്‍ശനമായ അബോര്‍ഷന്‍ നിയമങ്ങള്‍ ലഘൂകരിക്കണമെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമാകുന്നത്.
സ്ത്രീയുടെ ജീവനെടുക്കുന്ന ഘട്ടത്തില്‍ അബോര്‍ഷന്‍ അനുവദിക്കണമെന്നാണ് ആവശ്യം. വെള്ളിയാഴ്ച ഇതുസംബന്ധിച്ച് ഐറിഷ് വോട്ടര്‍മാര്‍ വോട്ട് ചെയ്യുമ്പോള്‍ തങ്ങളുടെ മകളുടെ വിധി അയര്‍ലണ്ടിലെ മറ്റ് പെണ്‍മക്കള്‍ക്ക് ഉണ്ടാകരുതെന്നാണ് സവിതയുടെ പിതാവ് അന്താനപ്പ യലാഗി കരുതുന്നത്. പാര്‍ലമെന്റിന് അബോര്‍ഷന്‍ നിയമങ്ങള്‍ മാറ്റാന്‍ അവകാശം നല്‍കുന്ന കാര്യത്തില്‍ വോട്ടിനിട്ട് തീരുമാനമെടുക്കുമ്പോള്‍ 12 ആഴ്ച വരെ പ്രായമായ ഗര്‍ഭം അലസിപ്പിക്കാനും അത്യാവശ്യ ഘട്ടങ്ങളില്‍ 24 ആഴ്ച പ്രായമായവ അബോര്‍ട്ട് ചെയ്യാനും ആവശ്യമായ കരട് ബില്‍ തയ്യാറാക്കി വെച്ചിരിക്കുകയാണ്.
ഐറിഷ് ഭരണഘടന പ്രകാരം അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ ഒരുപോലെ പ്രധാനമാണെന്ന എട്ടാമത്തെ ഭേദഗതി പിന്‍വലിക്കണമോയെന്നാണ് ചോദ്യം. അനുകൂല ക്യാംപിന് ശുഭാപ്തി വിശ്വാസമുണ്ടെങ്കിലും ഇനിയും തീരുമാനമെടുക്കാത്ത വോട്ടര്‍മാരും എണ്ണം കൂടുതലാണ്. സവിതയ്ക്ക് സംഭവിച്ച ദുരന്തം ഐറിഷ് വോട്ടര്‍മാര്‍ ചിന്തിക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.