പ്രസവത്തിനിടെ അമ്മയുടെ വയറ്റില്‍ വെച്ച് കുഞ്ഞിന്റെ തലവേര്‍പ്പെട്ട് മരിച്ച സംഭവത്തില്‍ അച്ചടക്ക സമിതി മുന്‍പാകെ കരഞ്ഞ് ഡോ. വൈഷ്ണവി ലക്ഷ്മണ്‍. പ്രസവം വിജയകരമാക്കാന്‍ താന്‍ കിണഞ്ഞ് പരിശ്രമിച്ചതായി ഇന്ത്യന്‍ ഡോക്ടര്‍ വിശദീകരിച്ചു. മറ്റേണിറ്റി യൂണിറ്റില്‍ 24 മണിക്കൂര്‍ നീണ്ട ഷിഫ്റ്റ് പൂര്‍ത്തിയാക്കാന്‍ ഒരുങ്ങവെയായിരുന്നു മാസം തികയാത്ത കുഞ്ഞിനെ സാധാരണ പ്രസവത്തിലൂടെ പുറത്തെടുക്കാന്‍ ശ്രമിച്ച് മരണം സംഭവിച്ചത്.
30 വയസ്സുള്ള ഗര്‍ഭിണിക്ക് സിസേറിയന്‍ നല്‍കിയിരുന്നെങ്കില്‍ ദാരുണമായ മരണം ഒഴിവാക്കാമായിരുന്നു എന്നാണ് ഡോ. വൈഷ്ണവിക്ക് എതിരെയുള്ള ആരോപണം. എന്നാല്‍ ഇതിന് പകരം സാധാരണ പ്രസവത്തിന് ശ്രമിച്ച് കുഞ്ഞിന്റെ കാല്‍പിടിച്ച് വലിച്ചതോടെയാണ് ഉടലും തലയും വേര്‍പ്പെട്ടത്.
സി സെക്ഷന്‍ നടത്തിയിരുന്നെങ്കില്‍ യുവതി കൊല്ലപ്പെടുമായിരുന്നെന്ന് മാഞ്ചസ്റ്റര്‍ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണല്‍ സര്‍വ്വീസ് മുന്‍പാകെ ഡോ. വൈഷ്ണവി വിതുമ്പല്‍ അടക്കിക്കൊണ്ട് വ്യക്തമാക്കി. കുഞ്ഞിനും, അമ്മയ്ക്കും ദോഷം വരുത്താതെ ഇരിക്കാനായിരുന്നു ശ്രമം. ഒടുവില്‍ സംഭവിച്ച കാര്യം ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു, ഡോക്ടര്‍ പറഞ്ഞു.
ഡണ്‍ഡിയിലെ നയണ്‍വെല്‍സ് ആശുപത്രിയിലായിരുന്നു സംഭവങ്ങള്‍. കുഞ്ഞിനെ പുറത്തെടുക്കാന്‍ ശ്രമിക്കവെ തല കീറിപ്പോയെന്ന് മറ്റ് ഡോക്ടര്‍മാര്‍ പറയുമ്പോഴാണ് താന്‍ തിരിച്ചറിഞ്ഞതെന്ന് ഡോ. വൈഷ്ണവി അവകാശപ്പെടുന്നു.