1992-ല്‍ 14-ാം വയസ്സില്‍ അവളെ അയല്‍ക്കാരന്‍ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഗര്‍ഭം ധരിച്ച അവള്‍ ആത്മഹത്യ മുന്നില്‍ കണ്ടു. വയറ്റിലുണ്ടായ കുഞ്ഞിനെ അലസിപ്പിച്ച് ജീവന്‍ രക്ഷിക്കുകയായിരുന്നു മുന്നിലുണ്ടായ മാര്‍ഗ്ഗം. ഒടുവില്‍ ആ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു, ഇതോടെ അയര്‍ലണ്ടില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് എത്തിയ ശേഷമാണ് ഗര്‍ഭം അലസിപ്പിച്ചത്.
ഇത്തരം കഥകളാണ് നാളെ അയര്‍ലണ്ടില്‍ നടക്കുന്ന അബോര്‍ഷന്‍ വിരുദ്ധ വോട്ടെടുപ്പിന് അനുകൂല ഘടകങ്ങളാകുന്നത്. സ്വന്തം ജീവനെടുക്കുന്ന ഘട്ടത്തിലാണ് ഐറിഷ് സ്ത്രീകള്‍ക്ക് അബോര്‍ഷന് അനുവാദമുള്ളൂ. അല്ലാതെ അബോര്‍ഷന് ശ്രമിക്കുന്നത് കുറ്റകരവും, പരമാവധി 14 വര്‍ഷം ജയിലില്‍ കിടക്കാനുമുള്ള വകുപ്പാണ്. ഇതിന്റെ പേരിലാണ് ഐറിഷ് ജനത ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 40.3.3 തിരുത്താന്‍ ശ്രമിക്കുന്നത്.
അമ്മയുടെ ജീവനും, ഭ്രൂണത്തിനും ഒരേ അവകാശമെന്ന ഈ നിയമം തിരുത്തണമെന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്. ഹിതപരിശോധനയില്‍ വോട്ട് അനുകൂലമായാല്‍ 12 ആഴ്ച വരെ നിബന്ധനയില്ലാതെ അബോര്‍ഷന്‍ നടത്താന്‍ അനുമതി ലഭിക്കും. വികാരപരമായ തീരുമാനമായതിനാല്‍ ശക്തമായ വേര്‍തിരിവ് കുടുംബങ്ങളില്‍ പോലും രൂപപ്പെടുത്തുന്ന അവസ്ഥയിലാണ് ഹിതപരിശോധന എത്തിനില്‍ക്കുന്നത്.
പൊതുവെ ചെറുപ്പക്കാര്‍ യെസ് ക്യാംപിലും, പഴയ തലമുറ എതിര്‍പ്പും രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്. ഡബ്ലിന്‍ പോലുള്ള നഗരപ്രദേശങ്ങള്‍ നിയമമാറ്റത്തെ തുണയ്ക്കുമ്പോള്‍ ഗ്രാമീണ ഐഷിഷ് മേഖല എതിര്‍ത്ത് വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ.