സിസേറിയന്‍ ചെയ്യുന്നതിലും നല്ലത് സ്വാഭാവിക പ്രസവമാണെന്ന് തീരുമാനിച്ചതിനെത്തുടര്‍ന്ന് കുഞ്ഞിന്റെ തല വേര്‍പ്പെട്ട് മരിക്കാന്‍ ഇടയായ സംഭവത്തില്‍ ഇന്ത്യന്‍ ഡോക്ടര്‍ക്ക് സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണല്‍ സര്‍വ്വീസ്. എന്‍എച്ച്എസിലെ മുതിര്‍ന്ന ഗൈനക്കോളജിസ്റ്റ് ഡോ. വൈഷ്ണവി ലക്ഷ്മണിന്റെ തീരുമാനം പിഴച്ചത് കൊണ്ടാണ് കുഞ്ഞിന്റെ മരണം സംഭവിച്ചതെന്ന് ട്രിബ്യൂണല്‍ വിധിയെഴുതി. ഇതോടെ 43-കാരിയായ ഡോക്ടറുടെ ഭാവി കരിയറില്‍ അന്തിമതീരുമാനം എടുക്കാന്‍ അച്ചടക്ക സമിതിക്ക് അവസരമൊരുങ്ങി. മിക്കവാറും ഡോ. വൈഷ്ണവിയുടെ ഡോക്ടര്‍ സേവനം അവസാനിക്കുമെന്നാണ് കരുതുന്നത്.
ഡണ്‍ഡിയിലെ നയണ്‍വെല്‍സ് ആശുപത്രിയില്‍ വെച്ചാണ് കുഞ്ഞിന്റെ പൊസിഷന്‍ തെറ്റായിരുന്നിട്ടും ഡോ. വൈഷ്ണവി സാധാരണ പ്രസവത്തിന് ശ്രമിച്ചത്. അടിയന്തരമായി സിസേറിയന്‍ നടത്തേണ്ട സ്ഥലത്താണ് ഇന്ത്യന്‍ ഡോക്ടര്‍ ഈ തീരുമാനം കൈക്കൊണ്ടത്. രോഗിയെ കൊണ്ട് പുഷ് ചെയ്യിച്ചതോടൊപ്പം കുഞ്ഞിന്റെ കാലുകളില്‍ പിടിച്ച് വലിക്കുക കൂടി ചെയ്തതോടെ തല അമ്മയുടെ ശരീരത്തില്‍ വെച്ച് തന്നെ വേര്‍പ്പെടുകയായിരുന്നു. മറ്റ് ഡോക്ടര്‍മാര്‍ സി സെക്ഷന്‍ നടത്തിയാണ് അകത്ത് കുടുങ്ങിയ തല പുറത്തെടുത്തത്.
ചെന്നൈയില്‍ നിന്നും യോഗ്യത നേടിയ ഡോ. വൈഷ്ണവി താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് മാഞ്ചസ്റ്ററിലെ ട്രിബ്യൂണലിന് മുന്‍പാകെ വാദിച്ചത്. എന്നാല്‍ ഈ അവകാശവാദങ്ങള്‍ മെഡിക്കല്‍ ട്രിബ്യൂണല്‍ തള്ളി. കുഞ്ഞിന്റെ തലവേര്‍പ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് ഡോ. വൈഷ്ണവിയുടെ തെറ്റായ തീരുമാനം കൊണ്ടാണെന്ന് പാനല്‍ ചെയര്‍മാന്‍ ടിം ബ്രാഡ്ബറി വ്യക്തമാക്കി. കുഞ്ഞിനെ സാധാരണ പ്രസവത്തിലൂടെ പുറത്തെടുത്ത് ശുഭകരമായ വാര്‍ത്ത നല്‍കാനാണ് ഡോക്ടര്‍ ശ്രമിച്ചത്. പക്ഷെ ബാക്കിയുള്ള പ്രശ്‌നങ്ങള്‍ വൈഷ്ണവി അവഗണിച്ചു, ട്രിബ്യൂണല്‍ കുറ്റപ്പെടുത്തി.
ഡോ. വൈഷ്ണവിയുടെ ഭാഗത്ത് നിന്നും കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ വീഴ്ച വന്നതായി ട്രിബ്യൂണല്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഈ പ്രൊഫഷണില്‍ തുടരാന്‍ ഇവര്‍ക്ക് സാധിക്കുമോയെന്ന കാര്യത്തില്‍ വിചാരണ നേരിടാന്‍ അച്ചടക്ക സമിതി മുന്‍പാകെ എത്തേണ്ടി വരും.