റഷ്യന്‍ ലോകകപ്പിലെ ആദ്യ മത്സരം സൗദി അറേബ്യയും, ആതിഥേയരായ റഷ്യയും തമ്മിലായിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനും, സൗദി രാജകുമാരന്‍ തുര്‍ക്കി അല്‍ ഷെയ്ഖും മത്സരം വീക്ഷിക്കാന്‍ എത്തുകയും ചെയ്തു. എന്നാല്‍ എണ്ണം പറഞ്ഞ അഞ്ച് ഗോളുകള്‍ക്ക് റഷ്യ സൗദി മുക്കി. കളിയല്ലേ തോല്‍വിയൊക്കെ സാധാരണം എന്ന നയം സൗദിയില്‍ നടക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ മേധാവി അദെല്‍ എസത്താണ് മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന താരങ്ങള്‍ തിരികെ എത്തുമ്പോള്‍ ശിക്ഷ നല്‍കുമെന്ന് അറിയിച്ചത്. ഉദ്ഘാടന മത്സരത്തിലെ ഏറ്റവും മോശം പ്രകടനം നടത്തിയവര്‍ എന്ന ചീത്തപ്പേരാണ് മിഡില്‍ ഈസ്റ്റ് രാജ്യം നേടിയത്.
സൗദി കപ്പടിക്കും എന്നൊന്നും ആരും പ്രതീക്ഷിക്കുന്നില്ലെങ്കിലും പ്രതീക്ഷയേക്കാള്‍ ഏറെ താഴ്ന്ന പ്രകടനമാണ് മോസ്‌കോയില്‍ ടീം കാഴ്ചവെച്ചതെന്ന് എസത്ത് പറഞ്ഞു. മൂന്ന് താരങ്ങളെ പേരെടുത്ത് പറഞ്ഞാണ് ശിക്ഷ റെഡിയാണെന്ന് അറിയിച്ചത്. മത്സരഫലം ഏറെ നിരാശാജനകമാണ്. തയ്യാറെടുപ്പുകള്‍ക്ക് അനുസരിച്ചുള്ള പ്രകടനം ഉണ്ടായില്ല. ഗോള്‍കീപ്പര്‍ അബ്ദുള്ള അല്‍ മയൂഫ്, സ്‌ട്രൈക്കര്‍ മുഹമ്മദ് അല്‍ സലാവി, ഡിഫന്‍ഡര്‍ ഒമര്‍ ഹവ്‌സാവി എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ പിഴ നല്‍കേണ്ടിവരും.
എന്നാല്‍ ഈ 'പിഴ' ഏത് തരത്തിലാകുമെന്ന ആശങ്കയാണ് ഇപ്പോഴുള്ളത്. മൂന്ന് വര്‍ഷം താരങ്ങള്‍ക്ക് ചെലവ് കൊടുത്തത് വെറുതെ ആയെന്ന മട്ടിലാണ് കായിക അതോറിറ്റിയുടെയും പ്രതികരണം. ഗ്രൂപ്പ് എ'ില്‍ ഉറുഗ്വേയും, ഈജിപ്തുമായാണ് അടുത്ത മത്സരങ്ങള്‍.