കത്വയില്‍ ബലാല്‍ത്സംഗം ചെയ്ത് കൊലപ്പെടുത്തിയ എട്ടുവയസ്സുകാരിയ്ക്ക് അമിതമായ തോതില്‍ മയക്കുമരുന്ന് നല്‍കിയിരുന്നതായി വിദഗ്ധര്‍ വിലയിരുത്തുന്നു. പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ അന്വേഷണ സംഘം ഫോറന്‍സിക് ലാബിലേക്ക് അയച്ചിരുന്നു. പ്രതികള്‍ ഉയര്‍ന്ന അളവില്‍ മയക്കുമരുന്നുകള്‍ നിര്‍ബന്ധിച്ച് കഴിപ്പിച്ചതായി പരിശോധനയില്‍ വ്യക്തമാണ്. അതുമൂലം പെണ്‍കുട്ടി അബോധാവസ്ഥയിലുമായിരുന്നു.
കഞ്ചാവ് പോലെ പ്രാദേശികമായി കിട്ടുന്ന മന്നാര്‍ എന്ന ലഹരി വസ്തുവാണ് പെണ്‍കുട്ടിയ്ക്ക് പ്രതികള്‍ നല്‍കിയിരുന്നത്. ഇതിന് പുറമേ മാനസിക രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന എപിട്രില്‍ ഗുളികകളും നല്കി. ഡോസ് കൂടിയ ഈ ഗുളിക ഉള്ളില്‍ ചെന്നത് മൂലം കുട്ടി അബോധാവസ്ഥയിലായിട്ടുണ്ടാകും. വെറും വയറ്റില്‍ ഇത്തരം ഗുളികകള്‍ വയറ്റില്‍ ചെന്നാലുള്ള അവസ്ഥ ഭീകരമെന്ന് വിദഗ്ധര്‍ പറയുന്നു.
പെണ്‍കുട്ടിയ്ക്ക് നല്കിയ എപിട്രില്‍ ഗുളികകളില്‍ ക്ലോനാസെപാം എന്ന രാസവസ്തു ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തിന് താങ്ങാനാകുന്നതിനും മൂന്നിരട്ടി ഡോസിലാണ് ആഹാരം പോലും നല്‍കാതെ ഈ കുട്ടിയ്ക്ക് നല്‍കിയത്.
അധിക അളവില്‍ ക്ലോനാസെപാം അകത്തു ചെന്ന കുട്ടി മയക്കത്തിലേക്കും പിന്നീട് അബോധാവസ്ഥയിലേക്കും വീണിരിക്കാമെന്നാണ് മെഡിക്കല്‍ സംഘം നല്കുന്ന നിഗമനം. കൊല്ലപ്പെടുന്നതിന് മുമ്പു തന്നെ പെണ്‍കുട്ടിയുടെ ശരീരം നിശ്ചലമായിരിക്കാമെന്നും ഫലം പറയുന്നു.
2018 ജനുവരിയിലാണ് എട്ടുവയസുകാരി അതി ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് .