മഹാരാജാസില്‍ കൊലപാതകം ഉള്‍പ്പെടെ വലിയ അക്രമങ്ങള്‍ ലക്ഷ്യമിട്ടാണ് ജൂലൈ 1ന് കോളേജിലെത്തിയതെന്ന് കസ്റ്റഡിയിലുള്ള പ്രതികളുടെ കുറ്റസമ്മതം.ഞായറാഴ്ച രാത്രി പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട് മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ച് കാമ്പസ് ഫ്രണ്ടിന്റെ ചുവരെഴുത്ത് മായ്ച്ചു കളഞ്ഞവരെ ആക്രമിക്കാനാണ് സംഘത്തിന് കിട്ടിയ നിര്‍ദ്ദേശം. എസ്എഫ്‌ഐ വെള്ളയടിച്ച ചുവരില്‍ എഴുതണമെന്നും മനഃപൂര്‍വം സംഘര്‍ഷം ഉണ്ടാക്കണമെന്നുമായിരുന്നു ലഭിച്ച നിര്‍ദ്ദേശമെന്നു പ്രതികള്‍ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. അഭിമന്യുവിനെ മാത്രമല്ല, പരമാവധി എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ആക്രമിക്കാനായാണ് മാരകായുധങ്ങളുമായി എത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു.
അഭിമന്യുവിനെ കുത്തിയ ആളെയും ഇവരെ കോളേജിലേക്ക് അയച്ചവരെയും തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നു. പ്രതിപ്പട്ടികയിലുണ്ടെന്ന് കരുതുന്നവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ശ്രമമുണ്ട്.
പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ഫോണ്‍ നമ്പറുകള്‍ പരിശോധിക്കുകയാണ്. കഴിഞ്ഞദിവസം പിടിയിലായ നവാസ്, ജെഫ്‌റി എന്നിവരെ റിമാന്‍ഡ്‌ചെയ്തു. ആദ്യം അറസ്റ്റിലായ കോട്ടയം കങ്ങഴ പത്തനാട് ചിറയ്ക്കല്‍ ബിലാല്‍ (19), ഫോര്‍ട്ട്‌കൊച്ചി കല്‍വത്തി പുതിയാണ്ടി റിയാസ് (37), പത്തനംതിട്ട കുളത്തൂര്‍ നരക്കാത്തിനാംകുഴിയില്‍ ഫറൂഖ് (19) എന്നിവരാണു കസ്റ്റഡിയിലുള്ളത്.
സംസ്ഥാനത്തെ എസ്.ഡി.പി.ഐ.യുടെ ഓഫീസുകളിലും സ്ഥാപനങ്ങളിലും പോലീസ് പരിശോധന തുടരുകയാണ്. റിമാന്‍ഡിലായവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് പൊലീസ് അപേക്ഷ നല്‍കും.
15 പ്രതികളുള്ള കേസില്‍ ഒന്നാംപ്രതിയും മഹാരാജാസ് കോളേജിലെ അവസാനവര്‍ഷബിരുദ വിദ്യാര്‍ഥിയുമായ മുഹമ്മദ് ഒളിവിലാണ്. ഇയാളുടെ കുടുംബാംഗങ്ങളും മുങ്ങിയിട്ടുണ്ട്.