എനിക്ക് നീതി കിട്ടണം, ഏത് അന്വേഷണത്തിനും തയ്യാറാണ്, ബിഷപ്പ് ഫ്രാങ്കോ അതിന് തയ്യാറുണ്ടോയെന്ന് കുറവിലങ്ങാട്ടെ കന്യാസ്ത്രീ ചോദിക്കുന്നു.2016 നവംബറില്‍ കന്യാസ്ത്രീയുടെ അടുത്ത ബന്ധുവായ സ്ത്രീ നല്‍കിയ ആരോപണത്തെ സ്വഭാവ ദൂഷ്യമെന്ന പേരില്‍ ആരോപിക്കുന്നു. തന്റെ ഭര്‍ത്താവുമായി കന്യാസ്ത്രീയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്നാരോപിച്ച് ഒരു സ്ത്രീ മദര്‍ ജനറാള്‍ സി റജീനയ്ക്ക് കത്തു നല്‍കിയെങ്കില്‍ ആ കത്ത് ഒന്നര വര്‍ഷം പൂഴ്ത്തിവച്ചത് എന്തിനെന്ന് കന്യാസ്ത്രീ ചോദിക്കുന്നു. എത്രയും വേഗം നടപടിയെടുക്കുകയല്ലേ വേണ്ടത്. ഒന്നര വര്‍ഷ ശേഷം വിശദീകരണം തേടണോ, ഒപ്പമുള്ള അഞ്ച് കന്യാസ്ത്രീകളില്‍ ഒരാള്‍ ചോദിക്കുന്നു.
സഭയിലെ പത്തു കേന്ദ്രങ്ങളില്‍ പരാതി നല്‍കി. മാര്‍പ്പാപ്പയ്ക്ക് ഉള്‍പ്പെടെ. മറുപടി കിട്ടാതെ വന്നപ്പോള്‍ റോമിന്റെ സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോളിനും കത്തയച്ചു. ആരും മറുപടി നല്‍കില്ലെന്നുറപ്പായപ്പോഴാണ് പോലീസ് പരാതി നല്‍കിയത്. ഒരു സ്ത്രീ ഉന്നയിച്ച ആരോപണത്തിന്റെ പേരില്‍ കുറവിലങ്ങാട് മഠത്തിന്റെ സൂപ്പിരിയര്‍ഷിപ്പില്‍ നിന്നും കേരളത്തിലെ മൂന്നു മഠങ്ങളുടെ ഇന്‍ചാര്‍ജ് പദവിയില്‍ നിന്നും കന്യാസ്ത്രീയെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. എന്നിട്ടും ആരോപണ വിധേയനായ മെത്രാനെതിരെ ഈ നിമിഷം വരെ നടപടിയുണ്ടായില്ലെന്നും ഇവര്‍ പരാതി പറയുന്നു.
ബിഷപ്പിന്റെ അമ്മയുടെ മരണത്തിന് മദര്‍ ജനറാള്‍ ഉള്‍പ്പെടെ മറ്റ് കന്യാസ്ത്രീയ്‌ക്കൊപ്പം പോയിട്ടുണ്ട്. പട്ടം കൊടുക്കലിനും പോയി. മഠത്തിന്റെ സുപ്പീരിയര്‍ എന്ന നിലയില്‍ ഇത്തരം ചടങ്ങുകളില്‍ പോകേണ്ടതുണ്ട്. താന്‍ ഒറ്റയ്ക്കായിരുന്നില്ല, സംഘമായാണ് പോയതെന്നും ബിഷപ്പിന്റെ ചോദ്യത്തിന് മറുപടിയായി കന്യാസ്ത്രീ പറഞ്ഞു. എന്തിനാണ് പീഡനം നടന്നെന്ന് ആരോപിക്കുന്ന സമയത്തിന് ശേഷം ഈ ചടങ്ങിലെല്ലാം കന്യാസ്ത്രീ പങ്കെടുത്തതെന്നു ബിഷപ്പ് ഒരു മാധ്യമത്തോട് ചോദിച്ചിരുന്നു .