മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഒരു വലിയ പ്രശ്‌നമല്ലെന്ന് കരുതുന്നവര്‍ ഏറെയാണ്. രണ്ടെണ്ണം അടിച്ച് ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നാല്‍ ഒരു ത്രില്ലാണെന്ന് ചിലര്‍ വീമ്പ് പറയും. യഥാര്‍ത്ഥത്തില്‍ ജീവനെടുക്കാന്‍ പോന്ന ഒരു പണിയാണ് ഇവര്‍ ഏറ്റെടുക്കുന്നത്. അനുവദനീയമായ പരിധിയിലും രണ്ടിരട്ടി മദ്യപിച്ച് കാര്‍ ഓടിച്ച് അതിവേഗത്തില്‍ പാഞ്ഞപ്പോള്‍ പ്രതിശ്രുത വരന്റെയും, ആറ് വയസ്സുള്ള മകളുടെയും ജീവന്‍ കവര്‍ന്ന വേദനയില്‍ കഴിയുന്ന 24-കാരി ഈ വസ്തുതയ്ക്ക് ഉത്തമ ഉദാഹരണമാണ്. വിധി നിശ്ചയിച്ച ആ രാത്രിയെക്കുറിച്ച് ഓര്‍ത്ത് ഇപ്പോഴും താന്‍ കരയുകയാണെന്ന് കാര്‍ലി ടോംലിന്‍സണ്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് രണ്ട് ലാജര്‍ പിന്റും, മൂന്ന് വോഡ്കയും അടിച്ച് കയറ്റി പോലീസ് സപ്പോര്‍ട്ട് വര്‍ക്കറായ കാര്‍ലി തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഫിയറ്റ് പാണ്ടയില്‍ കുതിച്ചത്. നിയന്ത്രണം വിട്ട വാഹനം മെറ്റല്‍ റെയ്‌ലിംഗ്, ടെലിഗ്രാഫ് പോള്‍, സ്‌റ്റോണ്‍ എന്നിവയിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്. ഡെര്‍ബീസ് ബെല്‍പറിലെ കില്‍ബോണ്‍ റോഡില്‍ വെച്ച് നടന്ന അപകടത്തില്‍ പങ്കാളി ജെയിംസ് വാട്‌സണ്‍, മകള്‍ റൂബി വാട്‌സണ്‍ എന്നിവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. തൊട്ടടുത്ത മാസം ജെയിംസുമായുള്ള കാര്‍ലിയുടെ വിവാഹം നടക്കാന്‍ ഇരിക്കവെയായിരുന്നു ദുരന്തം.
ബൂസ്റ്റര്‍ സീറ്റില്‍ ഇരുത്തിയിരുന്ന മകളെ കൃത്യമായി സ്ട്രാപ് ചെയ്യാതിരുന്നതാണ് അപകടമായത്. തലയ്ക്ക് ഏറ്റ ഗുരുതരമായ പരുക്കുകളാണ് കുഞ്ഞിന്റെ ജീവന്‍ കവര്‍ന്നത്. അന്ന് സംഭവിച്ചതില്‍ ഏറെ ദുഃഖിതയാണ്. ജെയിംസിനും, റൂബിക്കും പകരം ഞാന്‍ മരിച്ചെങ്കില്‍ കുഴപ്പമില്ലായിരുന്നു. എപ്പോഴും കരച്ചിലില്‍ തന്നെയാണ്. എത്രത്തോളം കുറ്റബോധമുണ്ടെന്ന് പറയാന്‍ വാക്കുകളില്ല, കാര്‍ലി പറയുന്നു. ജീവിതം മാറിമറിയുന്ന പരുക്കുകളാണ് ഇവര്‍ക്ക് ഏറ്റത്. 12 വാരിയെല്ലുകള്‍ പൊട്ടി, സ്പ്ലീന്‍ പൊട്ടി, പെല്‍വിസ് ഒടിഞ്ഞ്, രണ്ട് മുട്ടുകാലും പൊട്ടി, ഒരു മാസം കോമയില്‍ കഴിഞ്ഞ ശേഷമായിരുന്നു കാര്‍ലി ജീവിതത്തിലേക്ക് എത്തിയത്.
ഈ കുറ്റങ്ങള്‍ക്ക് നോട്ടിംഗ്ഹാം ക്രൗണ്‍ കോടതി രണ്ട് വര്‍ഷത്തെ ശിക്ഷയാണ് ഇവര്‍ക്ക് വിധിച്ചത്. നാല് വര്‍ഷത്തേക്ക് ഡ്രൈവിംഗ് അയോഗ്യതയും ഏര്‍പ്പെടുത്തി.