ലെസ്റ്ററിലെ തന്റെ സ്റ്റോര്‍ പൂട്ടി വീട്ടിലേക്ക് മടങ്ങവെയാണ് 74-കാരനായ രാംനിക്‌ലാല്‍ ജോഗിയയുടെ മേല്‍ തെമ്മാടിക്കൂട്ടം ചാടിവീഴുന്നത്. ഇന്ത്യന്‍ വംശജനായ ജോഗിയയെ വെളുത്ത ട്രാന്‍സിറ്റ് വാനില്‍ തട്ടിക്കൊണ്ടുപോയ പ്രതികള്‍ മൂന്ന് മക്കളുടെ പിതാവായ പ്രായമായ മനുഷ്യന് നേര്‍ക്ക് നടത്തിയത് അതിക്രൂരമായ മര്‍ദ്ദനമാണ്. കേബിള്‍ കൊണ്ട് കെട്ടിവരിഞ്ഞ ശേഷം നടത്തിയ അക്രമത്തില്‍ എല്ലില്‍ നിന്നും മാസം വിട്ടുമാറി, ആറ് വാരിയെല്ലുകള്‍ ഒടിഞ്ഞു, കൈയിനും, വിരലുകളും പലയിടത്തും ഒടിഞ്ഞു. ക്രൂരമായ മര്‍ദ്ദനത്തിനൊടുവില്‍ തെരുവില്‍ ഇദ്ദേഹത്തെ മരിക്കാനായി വലിച്ചെറിഞ്ഞ് പ്രതികള്‍ കടന്നു. ഈ കേസിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്.
രണ്ട് പേര്‍ക്കെതിരെ കൊല്ലക്കുറ്റം തെളിഞ്ഞപ്പോള്‍, ഒരാള്‍ക്കെതിരെ ചുമത്തിയ നരഹത്യയാണ് ശരിവെച്ചത്. ലെസ്റ്റര്‍ സ്വദേശികളായ 23-കാരന്‍ തോമസ് ജെര്‍വിസ്, 20-കാരന്‍ ചാള്‍സ് മക്കോളെ, 19-കാരന്‍ കാളന്‍ റീവ്, 29-കാരന്‍ ജാവോണ്‍ റോച്ച് എന്നിവരാണ് ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയില്‍ വിചാരണ നേരിട്ടത്. ജെര്‍വിസ്, മക്കോളെ എന്നിവരാണ് കൊലപാതക കേസില്‍ കുറ്റവാളികളായി കോടതി വിധിച്ചത്. റീവിനെതിരെ കൊലക്കുറ്റം മാറ്റി നരഹത്യയാക്കി. റോച്ചിനെ കേസില്‍ നിന്നും ഒഴിവാക്കി. അഞ്ച് ആഴ്ച നീണ്ട വിചാരണയ്‌ക്കൊടുവില്‍ ഏഴ് മണിക്കൂര്‍ കൊണ്ടാണ് ജൂറി വിധിയെഴുതിയത്.
ജോഗിയയെ പീഡിപ്പിച്ച് അലാം കോഡും, സേഫ് കോമ്പിനേഷനും നേടാനായിരുന്നു പ്രതികളുടെ ശ്രമം. ബുര്‍ഖ അണിഞ്ഞ് തോക്കുമായി ജോഗിയയുടെ ഷോപ്പിലെത്തിയ സംഘം ആഭരണങ്ങളും, 3 ലക്ഷം പൗണ്ട് വിലയുള്ള ഏഷ്യന്‍ സ്വര്‍ണ്ണവും തട്ടിയെടുക്കാനിയിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ 12 മണിക്കൂര്‍ നേരത്തേക്ക് സെറ്റ് ചെയ്തിട്ടുള്ള ടൈം ലോക്ക് ഇവര്‍ക്ക് തടസ്സമായി. ഇതോടെയാണ് സ്‌റ്റോര്‍ പൂട്ടി ഇറങ്ങിയ ജോഗിയയെ സംഘം ലക്ഷ്യം വെച്ചത്. ലെസ്റ്ററിലെ സ്റ്റൗട്ടണില്‍ വലിച്ചെറിയപ്പെട്ട ജോഗിയ 27 ഇടങ്ങളിലേറ്റ പരുക്കിനെത്തുടര്‍ന്നാണ് മരിച്ചത്.
ജനുവരി 25-നാണ് ചെളിയില്‍ പുതഞ്ഞ നിലയില്‍ ജോഗിയയെ അതുവഴി ഡ്രൈവ് ചെയ്ത് പോയ ദമ്പതികള്‍ കാണുന്നത്. അതിക്രൂരമായ കൊലപാതകമാണ് അരങ്ങേറിയതെന്ന് പോലീസ് സമ്മതിക്കുന്നു. ഈ കുറ്റത്തില്‍ പങ്കാളിയായവരെ ദീര്‍ഘകാലം അകത്തിടുക മാത്രമാണ് കുടുംബത്തിന് നല്‍കാന്‍ കഴിയുന്ന സമാധാനം, പോലീസ് പറഞ്ഞു. കുറ്റവാളികളുടെ ശിക്ഷ സെപ്റ്റംബര്‍ പത്തിന് പ്രഖ്യാപിക്കും.