ചരിത്രത്തില്‍ മൂന്നാം തവണ ഇടുക്കി ഡാം തുറന്നു. 26 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്നിരിക്കുന്നത്. 50 സെന്റിമീറ്റര്‍ മാത്രം തുറക്കുമ്പോള്‍ സെക്കന്‍ഡില്‍ ഒഴുകിയെത്തുന്നത് 50,000 ലിറ്റര്‍ വെള്ളമാണ്. ഈ അവസ്ഥ നാല് മണിക്കൂര്‍ നേരത്തേക്ക് തുടരും. ഇടമലയാറിലെയും, ഇടുക്കിയെലും വെള്ളം ആലുവയിലേക്ക് ഒഴുകിയെത്തുമ്പോള്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങുമെന്നാണ് കരുതുന്നത്.
നിയന്ത്രിതമായ രീതിയിലാണ് ഷട്ടര്‍ തുറക്കുന്നതെന്നും ആശങ്ക വേണ്ടെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ പെരിയാറിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ മാറിത്താമസിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 1992-ലാണ് ചെറുതോണി ഡാം അവസാനമായി തുറന്നത്.
വെള്ളം ആലുവയില്‍ വരുത്തിവെയ്ക്കുന്ന ആഘാതമാണ് ആദ്യഘട്ടത്തില്‍ പരിശോധിക്കുകയെന്ന് ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാന്‍ സിഎന്‍. രാമചന്ദ്രന്‍ വ്യക്തമാക്കി. ഡാമിന്റെ സുരക്ഷിതത്വം പ്രധാനമായതിനാല്‍ അളവില്‍ കവിഞ്ഞ് വെള്ളം ശേഖരിക്കാന്‍ കഴിയില്ല. തുറന്നുവിടുമ്പോള്‍ ഡാമിലെ ജലനിരപ്പ് സുരക്ഷിതമായ അളവിലേക്ക് എത്തിയാല്‍ കൂടുതല്‍ ഷട്ടര്‍ തുറക്കുക്കേണ്ടി വരില്ലെന്നാണ് കരുതുന്നത്.
കനത്ത മഴ തുടരുന്നതോടെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഇടുക്കി അണക്കെട്ടില്‍ ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തെ ഷട്ടറാണ് തുറന്നത്. സെക്കന്റില്‍ 50 ഘനമീറ്റര്‍ ജലമാണ് ഒഴുക്കി വിടുക. നാലു മണിക്കൂര്‍ നേരം തുറന്നുവിടും.
ചെറുതോണി ഡാമിന്റെയും പെരിയാറിന്റെയും പരിസരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പത്തു മിനിറ്റ് സമയമെടുത്താണ് 50 സെന്റിമീറ്റര്‍ ഉയര്‍ത്തുക. പുഴയില്‍ ഇറങ്ങുന്നതിനുള്‍പ്പെടെ ശക്തമായ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടമലയാര്‍ ഡാമിന്റെ ഷട്ടര്‍ രാവിലെ 5 മണിയ്ക്ക് തുറന്നിരുന്നു. പെരിയാറിലെ ജലനിരപ്പ് ഇതിനാല്‍ തന്നെ ഉയര്‍ന്ന നിലയിലാണ്.