ഏഴ് മാസം പ്രായമായ കെയ്‌ലിന്‍ ജൊഹാന ഓര്‍ടിസ് മൊണ്ടോയ മരിച്ചതായി ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ വിധിച്ചതോടെയാണ് കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിക്കപ്പെട്ടത്. നഗരത്തിലെ പള്ളിയില്‍ ഇതിനായി എത്തിക്കുകയും ചെയ്തു. ചടങ്ങുകള്‍ നടക്കുന്നതിന് ഇടെയാണ് കുഞ്ഞ് ശ്വാസം എടുക്കുന്നതായി അമ്മ ഐവിസ് മൊണ്ടോയ തിരിച്ചറിയുന്നത്. ഹോണ്ടുറാസിലെ സാന്‍ പെഡ്രോ സുലയിലാണ് സംഭവം.
അപസ്മാരവും, അതിസാരം, കടുത്ത നിര്‍ജ്ജലീകരണം, ബാക്ടീരിയ ഇന്‍ഫെക്ഷന്‍ ബാധിച്ചത് മൂലമുള്ള തൊലിപ്പുറത്തെ പ്രശ്‌നങ്ങള്‍ എന്നിവ ബാധിച്ചാണ് ആഗസ്റ്റ് മൂന്നിന് കുഞ്ഞ് ജൊഹാനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തിലെ അത്യാഹിത ചികിത്സ നല്‍കിയിട്ടും മൂന്ന് ദിവസത്തിന് ശേഷം കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതി.
ആശുപത്രിയില്‍ നിന്നും മരണ സര്‍ട്ടിഫിക്കറ്റും നല്‍കി. മകള്‍ മരിച്ചെന്ന് കരുതി മൃതദേഹവുമായി അമ്മ ബന്ധുവിന്റെ വീട്ടിലെത്തി. ഇവരുടെ പക്കല്‍ സ്വന്തം വീട്ടിലേക്ക് യാത്ര ചെയ്യാനുള്ള പണം പോലും ഉണ്ടായിരുന്നില്ല. വീട്ടില്‍ കാന്‍ഡില്‍ ലൈറ്റ് വിജില്‍ നടത്തിയ ശേഷമാണ് അടുത്ത പള്ളിയിലേക്ക് കുഞ്ഞിനെ സംസ്‌കരിക്കാനായി കൊണ്ടുപോയത്.
ശവപ്പെട്ടി വാങ്ങാന്‍ പണമില്ലാത്തതിനാല്‍ പള്ളിയിലെ ഒരു കസേരയിലാണ് കുഞ്ഞിനെ കിടത്തിയത്. ഈ സമയത്താണ് മകള്‍ ശ്വസിക്കുന്നതായി അമ്മ കണ്ടെത്തിയത്. ആദ്യം പ്രാദേശിക ക്ലിനിക്കിലും പിന്നീട് അത്യാഹിത വിഭാഗത്തിലും എത്തിച്ച കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് ആശുപത്രി അന്വേഷണം നടത്തുന്നുണ്ട്.