ദില്ലി: പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാനായി ജനപ്രാതിനിധ്യ നിയമത്തില്‍ വരുത്തിയ ഭേദഗതി ലോക്‌സഭ പാസാക്കിയത് കഴിഞ്ഞ ആഴ്ചയാണ്. പകരം ആളെ ഉപയോഗിച്ച് പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള നീക്കത്തിനാണ് ജനപ്രതിനിധികള്‍ അംഗീകാരം നല്‍കിയത്. എന്നാല്‍ 2014-15 കാലത്തെ കഥ മറ്റൊന്നായിരുന്നുവെന്നതാണ് വസ്തുത.
ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ അഭിപ്രായം തേടിയപ്പോള്‍ ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും പ്രവാസികള്‍ക്ക് പകരം വ്യക്തിയെ നിയോഗിച്ച് വോട്ട് ചെയ്യാനുള്ള അവകാശത്തെ എതിര്‍ത്തിരുന്നു. 2013-14 കാലത്ത് ചില പ്രവാസികള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
വിവിധ രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച ചെയ്ത ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ 2015ല്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഭേദഗതി അവതരിപ്പിച്ചത്. എന്നാല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ്, സിപിഐ, സിപിഎം, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികള്‍ ഈ നീക്കത്തെ ശക്തിയുക്തം എതിര്‍ത്തു.
കുടിയേറ്റ വോട്ടര്‍മാരെ പോലെയാണ് പ്രവാസി വോട്ടര്‍മാരെ പരിഗണിക്കേണ്ടതെന്നും പകരം വ്യക്തിയെ നിയോഗിച്ചുള്ള വോട്ടിംഗിനെ വിശ്വസിക്കരുതെന്നുമാണ് സിപിഎം നിലപാട് എടുത്തത്. കേരളത്തില്‍ ശക്തമായ പ്രവാസി സമൂഹം നിലനില്‍ക്കുമ്പോഴാണിത്.