മധുരയിലെ ഉസിലംപട്ടിയില്‍ സ്വകാര്യ ആശുപത്രിയിലെ അറ്റന്‍ഡര്‍ ഗര്‍ഭച്ഛിദ്രം നടത്തിയതിനെ തുടര്‍ന്ന് 28 കാരി മരിച്ചു. മൂന്നു പെണ്‍കുട്ടികളുടെ അമ്മയാണ് മരിച്ച രമുതായി. സംഭവത്തില്‍ ആശുപത്രിയിലെ അറ്റന്‍ഡര്‍ ജയലക്ഷ്മിയെ പോലീസ് പിടിച്ചു.
രമുതായി ആറുമാസം ഗര്‍ഭിണിയായിരുന്നു. ഇവര്‍ ഈ കുഞ്ഞിനെ വേണ്ടെന്ന് തീരുമാനിക്കുകയും കുഞ്ഞിനെ ഇല്ലാതാക്കാന്‍ ഡോക്ടറെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡോക്ടര്‍ ഇവരെ മടക്കി അയയ്ക്കുകയായിരുന്നു. ആശുപത്രിയില്‍ പോയ സമയത്താണ് അറ്റന്‍ഡറായ ജയലക്ഷ്മിയെ രമുതായി പരിചയപ്പെട്ടത്. ഡോക്ടര്‍ അബോര്‍ഷന് സമ്മതിക്കില്ലെന്ന് പറഞ്ഞപ്പോള്‍ അറ്റന്‍ഡറായ ജയലക്ഷ്മി അതു ചെയ്തു തരാമെന്നും വീട്ടിലേക്ക് വരാനും ആവശ്യപ്പെട്ടു. അന്ന് വൈകീട്ട് തന്നെ രമുതായി ജയലക്ഷ്മിയുടെ വീട്ടിലെത്തി. ഗര്‍ഭച്ഛിദ്രത്തിനുള്ള കുത്തിവയ്ക്ക് എടുത്ത ശേഷമാണ് ഇവര്‍ മടങ്ങിയത്. എന്നാല്‍ അടുത്ത ദിവസം രാവിലെ അബോധാവസ്ഥയിലായ രമുതായിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞാണെന്ന് ഇവര്‍ സ്‌കാനിങ്ങിലൂടെ അറിഞ്ഞതായിട്ടാണ് സൂചന. ഇതും നിയമ ലംഘനമാണ്. മൂന്നു പെണ്‍കുട്ടികളുള്ളതിനാല്‍ ഇനിയൊരു പെണ്‍കുഞ്ഞിനെ വേണ്ടെന്ന് രമുതായിയും ഭര്‍ത്താവ് രാമറും തീരുമാനിക്കുകയായിരുന്നു. ഇതിനായി മൂന്നുമാസം ഗുളിക കഴിച്ചിരുന്നുവെന്നും ഇതു ഫലിക്കാതെ വന്നപ്പോഴാണ് ആശുപത്രിയിലെത്തിയതെന്നും പോലീസ് പറയുന്നു.
സംഭവത്തെ കുറിച്ച് ആരോഗ്യവകുപ്പ് ജോയ്ന്റ് ഡയറക്ടറും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് അധികൃതരും അന്വേഷണം ആരംഭിച്ചു.