നോര്‍ത്ത്, സ്‌കോട്ട്‌ലണ്ട്, അയര്‍ലണ്ട് എന്നിവിടങ്ങളില്‍ നാശംവിതച്ച് അലി കൊടുങ്കാറ്റ്. 102എംപിഎച്ച് വേഗതയില്‍ വീശിയെത്തിയ കൊടുങ്കാറ്റ് രാജ്യത്ത് രണ്ട് പേരുടെ ജീവനെടുത്തു. കൊടുങ്കാറ്റ് തുടര്‍ന്നും ശക്തി പ്രാപിക്കുമെന്നതിനാല്‍ കൂടുതല്‍ ഇടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 172,000 പേര്‍ക്ക് വൈദ്യുതബന്ധം നഷ്ടമായി. പലയിടത്തും മരങ്ങള്‍ വീഴുകയും, വിമാനങ്ങള്‍ നിലത്തിറക്കുകയും, റോഡുകള്‍ അടയ്ക്കുകയും ചെയ്തു.
യുകെയിലെ എല്ലായിടത്തും മുന്നറിയിപ്പ് നിലനില്‍ക്കുന്നു. കൊടുങ്കാറ്റ് വീണ്ടും തിരികെ എത്തുമ്പോള്‍ യുകെയുടെ സൗത്ത് ഭാഗങ്ങള്‍ക്കാണ് ദുരനുഭവം നേരിടേണ്ടി വരിക. കൗണ്ടി ഗാല്‍വെയില്‍ കരാവന്‍ കുന്നിന് മുകളില്‍ നിന്നും മറിഞ്ഞ് സ്വിസ് വിനോദസഞ്ചാരിയാണ് കൊല്ലപ്പെട്ടത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ മരംവീണ് ഒരാളും മരിച്ചു. കനത്ത കാറ്റില്‍ അവശിഷ്ടങ്ങള്‍ പറന്നുവരുന്നതാണ് അപകടത്തിന് കാരണമാകുന്നത്.
സൗത്ത് പ്രദേശങ്ങളില്‍ കാറ്റ് കനക്കുന്നതോടെ റോഡ്, റെയില്‍, എയര്‍പോര്‍ട്ടുകള്‍ പ്രത്യാഘാതം നേരിടുമെന്നാണ് കരുതുന്നത്. സ്‌കോട്ട്‌ലണ്ടില്‍ ഉടനീളമുള്ള റൂട്ടുകളില്‍ റദ്ദാക്കല്‍ തുടരുകയാണ്. വയറുകള്‍ക്ക് കേടുപാട് സംഭവിച്ചതും, ലൈനില്‍ മരങ്ങള്‍ വീഴുന്നതും മൂലം രാവിലെയും സര്‍വ്വീസ് തടസ്സപ്പെടും. ചെഷയറില്‍ മരം കാറിന് മുകളില്‍ വീണ് ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ഫയര്‍ ക്രൂ എത്തിയാണ് രക്ഷപ്പെടുത്തി എയര്‍ ആംബുലന്‍സില്‍ ആശുപത്രിയേലക്ക് വിട്ടത്.
മെറ്റ് ഓഫീസ് യെല്ലോ മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ 75 വിമാനങ്ങള്‍ റ്ദ്ദാക്കി, പത്തെണ്ണം വഴിതിരിച്ച് വിട്ടു. കൊടുങ്കാറ്റ് ദിശ മാറിയതോടെ ഐറിഷ് എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി. അലി കൊടുങ്കാറ്റ് ഭീഷണി ഉയര്‍ത്തിയതോടെ നോര്‍ത്തേണ്‍ അയര്‍ലണ്ട് സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്തു.