ജയിലിലെ ബൈബിള്‍ ക്ലാസുകള്‍ ഇസ്ലാമിക തീവ്രവാദികള്‍ ഹൈജാക്ക് ചെയ്‌തെന്ന ആരോപിച്ച ക്രിസ്ത്യന്‍ പ്രിസണ്‍ ചാപ്ലിന്റെ സേവനം അവസാനിപ്പിക്കാന്‍ നീക്കങ്ങള്‍ സജീവം. ജയിലില്‍ ജോലി ചെയ്യുന്നതില്‍ നിന്നും പാസ്റ്റര്‍ പോള്‍ സോംഗിനെ വിലക്കുമെന്നാണ് മുന്നറിയിപ്പ്. ബ്രിക്സ്റ്റണ്‍ ജയിലില്‍ മുസ്ലീം യാഥാസ്ഥിതികര്‍ ശക്തിയാര്‍ജ്ജിക്കുന്നത് മൂലം ഭയത്തോടെയാണ് ബൈബിള്‍ ക്ലാസുകള്‍ നടക്കുന്നതെന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അന്വേഷണം പ്രഖ്യാപിച്ച് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ നേരിടുകയാണ് പാസ്റ്റര്‍.
എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കിയാല്‍ എന്നെന്നേക്കുമായി ഒഴിവാക്കുമെന്ന് ബ്രിക്സ്റ്റണ്‍ ഗവര്‍ണര്‍ വ്യക്തമാക്കിയെന്നാണ് പാസ്റ്റര്‍ പോള്‍ സോംഗിന്റെ വെളിപ്പെടുത്തല്‍. 19 വര്‍ഷക്കാലമായി ഇദ്ദേഹം ചെയ്യുന്ന ജോലിയില്‍ നിന്നാണ് വിലക്ക് നേരിടുന്നത്. ഒരു തടവുകാരനെ തീവ്രവാദിയെന്ന് വിളിച്ചതിനും, ഇമാം ഹെഡ് ചാപ്ലിനോട് ശക്തമായി പെരുമാറിയെന്നതിന്റെ പേരിലും ഒരു വര്‍ഷത്തെ അന്വേഷണം നേരിട്ടതിന് ശേഷം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി സൗത്ത് ലണ്ടന്‍ ജയിലില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് പുതിയ നടപടി.
ഒരു ബ്രിട്ടീഷ് മാധ്യമത്തോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി ജയില്‍ ജീവനക്കാരുടെയും, തടവുകാരുടെയും സ്വകാര്യതയും, സുരക്ഷയും പണയംവെച്ചെന്ന ആരോപണവും ഇപ്പോള്‍ പാസ്റ്റര്‍ സോംഗ് നേരിടുന്നു. തിരികെ എടുത്ത ശേഷം വീണ്ടും നടപടി വരുന്നതിന്റെ ഞെട്ടലിലാണ് സോംഗ്. അതേസമയം ബ്രിക്‌സ്റ്റണിലെ അവസ്ഥകള്‍ പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തിയ പാസ്റ്റര്‍ സോംഗിന്റെ ധൈര്യത്തെ പിന്തുണച്ച് ക്രിസ്ത്യന്‍ ലീഗല്‍ സെന്ററിലെ ആന്‍ഡ്രിയ വില്ല്യംസ് രംഗത്തെത്തി.
ജയിലില്‍ ഇസ്ലാമിക മേധാവിത്വത്തിനെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം അക്കാര്യം ചൂണ്ടിക്കാണിച്ച സന്ദേശവാഹകനെ വെടിവെച്ചിടാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് ആന്‍ഡ്രിയ ആരോപിച്ചു. എന്നാല്‍ തീവ്രവാദ പെരുമാറ്റം ഉണ്ടെന്നതിന് തെളിവില്ലെന്നാണ് ജസ്റ്റിസ് മന്ത്രാലയത്തിന്റെ നിലപാട്.