വിവാദങ്ങള്‍ പലതരം ഉണ്ടാകും. രാഷ്ട്രീയ രംഗത്തും, സിനിമാരംഗത്തുമൊക്കെയാണ് പ്രധാനമായും വിവാദങ്ങള്‍ വന്നുചേരാറുള്ളതും, ആഘോഷിക്കപ്പെടുന്നതും. എന്നാല്‍ എന്‍എച്ച്എസ് രംഗത്ത് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടാല്‍ രോഗികളുടെ നെഞ്ചിടിപ്പ് കൂടും. കാരണം ഇതുമൂലം എന്തെല്ലാം പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക തന്നെ. എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ വിവാദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ആരെയും ഞെട്ടിക്കാന്‍ പോന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 25000-ഓളം രോഗികള്‍ക്ക് മോശം രക്തം നല്‍കിയാണ് എന്‍എച്ച്എസിനെ വിശ്വസിച്ചവരെ മരണത്തിലേക്ക് തള്ളിവിട്ടത്. തങ്ങള്‍ക്ക് പലവിധ രോഗങ്ങള്‍ ബാധിക്കുന്നത് എന്ത് കൊണ്ടെന്ന് മനസ്സിലാക്കാതെ ആയിരങ്ങള്‍ ഇപ്പോഴും ജീവിക്കുന്നുവെന്നാണ് എന്‍എച്ച്എസ് വിവാദത്തെക്കുറിച്ച് അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കുന്നത്.
ചെറുപ്പകാലത്ത് രക്തം സ്വീകരിച്ചതിനെത്തുടര്‍ന്ന് ഹെപ്പറ്റൈറ്റിസ് സി പല ആളുകളിലും ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഔദ്യോഗിക ഇന്‍ക്വയറി ആരംഭിക്കവെ സര്‍ ബ്രയാന്‍ ലാംഗ്‌സ്റ്റാഫ് പറഞ്ഞു. 'പലര്‍ക്കും തങ്ങളുടെ അസ്വസ്ഥതകള്‍ക്ക് പിന്നിലെ കാരണം ഹെപ്പറ്റൈറ്റിസ് സി ആണെന്ന വസ്തുത അറിയില്ല, ഇവരോട് ആരും ഇതേക്കുറിച്ച് പറഞ്ഞിട്ടില്ല. ചെയ്തുകൂട്ടിയ പിഴവുകളുടെ പ്രത്യാഘാതമായി മരണങ്ങള്‍ ഇപ്പോഴും തുടരുന്നുവെന്നത് ദുഃഖകരമാണ്', കമ്മീഷന്‍ ചെയര്‍മാന്‍ ചൂണ്ടിക്കാണിച്ചു. ഹീമോഫീലിയ പോലുള്ളവ ബാധിച്ച എത്രത്തോളം രോഗികള്‍ക്ക് യുഎസില്‍ നിന്നും എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് സി, മറ്റ് വൈറസുകള്‍ എന്നിവ അടങ്ങിയ ബ്ലഡ് പ്ലാസ്മ നല്‍കിയെന്നാണ് അന്വേഷണം. ജയില്‍പുള്ളികളും, മയക്കുമരുന്ന് അടിമകളും പണം വാങ്ങി രക്തം ദാനം ചെയ്തതില്‍ നിന്നുമുള്ളതായിരുന്നു ചില ഉത്പന്നങ്ങള്‍.
ബാധിക്കപ്പെട്ടവരെ മുന്‍നിര്‍ത്തിയാണ് അന്വേഷണമെന്നും തെളിവുകള്‍ നല്‍കാന്‍ മുന്നോട്ട് വരണമെന്നുമാണ് ലാംഗ്‌സ്റ്റാഫ് ആഹ്വാനം ചെയ്യുന്നത്. ലണ്ടന് പുറത്തുള്ള എഡിന്‍ബര്‍ഗ്, ബെല്‍ഫാസ്റ്റ്, ലീഡ്‌സ് എന്നിവിടങ്ങളില്‍ തെളിവുകള്‍ ശേഖരിക്കും. ഇതുവരെ കാണാത്ത രേഖകളും തെളിവുകളും ഇന്‍ക്വയറിക്ക് മുന്‍പാകെ എത്തുമെന്നാണ് പ്രതീക്ഷ. ഈ തെറ്റ് വരുത്തിയ ഉത്തരവാദികളെ നിയമത്തിന് മുന്നിലെത്തിക്കുകയാണ് ഉദ്ദേശം. 2017 ജൂലൈയില്‍ തെരേസ മേയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വെസ്റ്റ്മിനിസ്റ്റര്‍ ചര്‍ച്ച് ഹൗസില്‍ വായിക്കപ്പെട്ട വിവരങ്ങള്‍ പ്രകാരം മോശം രക്തം സ്വീകരിച്ചതിനെത്തുടര്‍ന്ന് മൂവായിരത്തോളം പേരാണ് മരിച്ചത്. ഈ എണ്ണം ഉയര്‍ന്നു വരികയാണ്. കുടുംബമായി നീങ്ങാന്‍ ഒരുങ്ങുന്ന ചെറുപ്പക്കാരികളിലേക്ക് ഭര്‍ത്താക്കന്‍മാര്‍ അറിവില്ലാതെ ഈ ഇന്‍ഫെക്ഷനുകള്‍ പകരുന്ന ഭീകരമായ അവസ്ഥയുമുണ്ട്.
കേസ് അട്ടിമറിക്കാന്‍ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ കാണാതാകുകയും, സര്‍ക്കാര്‍ രേഖകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. രോഗം സമ്മാനിച്ചിട്ട് ഇവര്‍ക്ക് മാന്യമായ ജീവിതം പോലും നിഷേധിക്കുകയാണ്. 1970-കളിലുംസ 80-കളിലുമാണ് ഈ തിരിമറി നടന്നിട്ടുള്ളത്. 15 മാസങ്ങളെങ്കിലും തെളിവെടുപ്പ് നീളും, പല മുന്‍ മന്ത്രിമാരെയും ചോദ്യം ചെയ്യും. 240 പ്രധാന ഇരകളെ പ്രതിനിധീകരിക്കുന്നത് നിയമസ്ഥാപനമായ ലെയ് ഡേയാണ്.