മറവിരോഗം ബാധിച്ച മുത്തശ്ശിയുടെ അവസ്ഥ ഇനിയും കണ്ടുനില്‍ക്കാന്‍ കഴിയില്ലെന്ന് ജീവനക്കാരോട് പറഞ്ഞ ശേഷം പേരക്കുട്ടി 94-കാരിയുടെ കഴുത്തറുത്ത് കൊന്നു. എസെക്‌സിലെ ബക്ക്‌ഹേഴ്സ്റ്റ് ഹില്ലില്‍ സ്ഥിതി ചെയ്യുന്ന ഫോറസ്റ്റ് പ്ലേസ് നഴ്‌സിംഗ് ഹോം സന്ദര്‍ശിച്ച 33-കാരന്‍ ആന്റണി ജെന്നിംഗ്‌സ് മുത്തശ്ശി റൂബി വില്‍സനൊപ്പം ചായ കുടിച്ച ശേഷമാണ് മുറിയില്‍ വെച്ച് 20 സെന്റിമീറ്റര്‍ നീളമുള്ള ബ്രെഡ് കത്തി ഉപയോഗിച്ച് കൃത്യം നിര്‍വ്വഹിച്ചത്. പേരക്കുട്ടിയെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ഡിമെന്‍ഷ്യ രോഗിയെന്ന് കെയര്‍ ഹോം ജീവനക്കാര്‍ പറഞ്ഞു. ഇതിന് ശേഷമായിരുന്നു കഴിഞ്ഞ വര്‍ഷം നവംബര്‍ 29-ന് ക്രൂരമായ കൊലപാതകം അരങ്ങേറിയത്.
കൊല നടത്തിയ ശേഷം ഒരു നഴ്‌സിന് അരികിലെത്തിയ ആന്റണി 'സോറി ഞാന്‍ മുത്തശ്ശിയെ കൊന്നു' എന്ന് വെളിപ്പെടുത്തി. കാര്യമായി പറയുകയാണോയെന്ന് ചോദിച്ചപ്പോള്‍ താന്‍ തമാശ പറയുകയല്ലെന്നായിരുന്നു പ്രതിയുടെ മറുപടി. സംഭവത്തെക്കുറിച്ച് അറിഞ്ഞ് പോലീസ് സ്ഥലത്തേക്ക് കുതിച്ചെത്തുമ്പോഴും പേരക്കുട്ടി രക്തംവീണ വസ്ത്രമണിഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു. ഒരാളെയും തിരിച്ചറിയാതെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാതെ മുത്തശ്ശി ഇരിക്കുന്നത് കാണാന്‍ കഴിയാത്തത് കൊണ്ടാണ് കൊലപാതകം നടത്തിയതെന്നാണ് ഇയാളുടെ പക്ഷം.
കിടപ്പുമുറിയിലെ കസേരയിലാണ് മുത്തശ്ശിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈസ്റ്റ് ലണ്ടന്‍ ഇല്‍ഫോര്‍ഡില്‍ നിന്നുമുള്ള ആന്റണി അറസ്റ്റിലാകുകയും ചെയ്തു. ഇത് ചെയ്യാന്‍ ഏറെ നാളായി ആഗ്രഹിക്കുന്നുവെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥരോട് ഇയാള്‍ വെളിപ്പെടുത്തിയത്. പാരാനോയിഡ് ഷീസോഫ്രിനിയയ്‌ക്കൊപ്പം സൈക്കോസിസും ചേര്‍ന്ന മാനസികാവസ്ഥയാണ് ആന്റണിക്കെന്ന് സൈക്യാട്രി പരിശോധനയില്‍ വ്യക്തമാക്കി. ചെംസ്‌ഫോര്‍ഡ് ക്രൗണ്‍ കോടതിയിലെത്തിയ ഇയാള്‍ കൊലപാതകക്കുറ്റം നിഷേധിച്ചു. പൂര്‍ണ്ണ ഉത്തരവാദിത്വമില്ലാത്ത നരഹത്യയാണ് ഇയാള്‍ സമ്മതിച്ചത്. റൂബി വില്‍സണെ കൊന്നെന്ന കാര്യം പ്രതി സമ്മതിക്കുന്നതായി പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.
സംഭവത്തെത്തുടര്‍ന്ന് നഴ്‌സിംഗ് ഹോമിലെ ജീവനക്കാര്‍ക്ക് കൗണ്‍സിലിംഗ് നല്‍കേണ്ടി വന്നിരുന്നു. ഡിമെന്‍ഷ്യ ബാധിച്ചവര്‍, ശാരീരിക പ്രശ്‌നങ്ങളുള്ളവര്‍ എന്നിവര്‍ക്ക് പുറമെ പാലിയേറ്റീവ് കെയറുമാണ് ഇവിടെ നല്‍കിവരുന്നത്.