ഹെര്‍പെസ് സിംപ്ലക്‌സ് വൈറസ് ബാധിച്ച് തലച്ചോറിന് ഗുരുതരമായി പരുക്കേറ്റ ആറ് വയസ്സുള്ള ആണ്‍തകുട്ടിക്ക് 37 മില്ല്യണ്‍ പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി. വാട്‌ഫോര്‍ഡ് ജനറല്‍ ആശുപത്രിയിലെ ജനനത്തിന് പിന്നാലെയാണ് കുഞ്ഞിന് അപകടകരമായ ബ്രെയിന്‍ ഫീവര്‍ പിടിപെട്ടതെന്ന് ലണ്ടന്‍ ഹൈക്കോടതിയില്‍ നടവന്ന വിചാരണയില്‍ വിശദീകരിക്കപ്പെട്ടു. വൈറസ് ബാധ പനിയായി മാറി ഇന്‍ഫെക്ഷന്‍ പടര്‍ന്നുപിടിക്കുന്നത് വരെ ആശുപത്രി ഇക്കാര്യത്തില്‍ തിരിഞ്ഞ് നോക്കിയില്ല. രണ്ട് ദിവസം ചികിത്സ വൈകിയതോടെ കുഞ്ഞിന്റെ തലച്ചോറിന് ഗുരുതരമായ ക്ഷതമേല്‍ക്കുകയായിരുന്നുവെന്ന് ബാരിസ്റ്റര്‍ ഹെന്‍ട്രി വിറ്റ്‌കോംബ് വ്യക്തമാക്കി.
തലച്ചോറിന് കേടുപാടുകള്‍ സംഭവിച്ചതോടെ ആണ്‍കുട്ടിക്ക് കാഴ്ചയുടെ പ്രശ്‌നങ്ങളും, ആശയവിനിമയവും ബുദ്ധിമുട്ടിലായി. ഇതോടൊപ്പം ചലനശേഷിയിലെ ബുദ്ധിമുട്ടുകളും, പെരുമാറ്റ പ്രശ്‌നങ്ങളും ഉടലെടുത്തു. ചികിത്സയിലെ വീഴ്ച ആണ്‍കുട്ടിയ്ക്കും, അവരുടെ കുടുംബത്തിനും ദുരന്തമാണ് സമ്മാനിച്ചതെന്ന് ജഡ്ജ് ലാംബര്‍ട്ട് വ്യക്തമാക്കി. വൈറസ് തിരിച്ചറിയാന്‍ വൈകിയതോടെ ആന്റിവൈറല്‍ ഡ്രഗായ അസിഗ്ലോവിര്‍ നല്‍കാനും വൈകല്‍ രേഖപ്പെടുത്തി. കുട്ടിക്ക് ജീവിതകാലം മുഴുവന്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന് വ്യക്തമായതോടെയാണ് വെസ്റ്റ് ഹെര്‍ട്‌ഫോര്‍ഡ്ഷയര്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിന് എതിരെ അഭിഭാഷഖര്‍ പരാതി നല്‍കിയത്.
നഷ്ടപരിഹാരം കൂടി ആവശ്യപ്പെട്ടായിരുന്നു കേസ്. കുട്ടിക്ക് സംഭവിച്ച ദുരന്തത്തിന്റെ ഉത്തരവാദിത്വം ട്രസ്റ്റ് ആദ്യ ഘട്ടത്തില്‍ തന്നെ ഏറ്റെടുത്തു. കേസ് ഒത്തുതീര്‍പ്പാക്കാനും അവര്‍ സമ്മതിച്ചു. കുട്ടിക്ക് മാസത്തിലും, വര്‍ഷത്തിലും പേഔട്ടും, ടാക്‌സ് രഹതിമായി 24 മണിക്കൂറും പരിചരിക്കാന്‍ ആവശ്യമായ ചെലവുകളും ജീവിതകാലത്തേക്ക് ലഭിക്കും. ഇതുവഴി കുട്ടിയുടെ ജീവിതകാലത്തേക്ക് ഏകദേശം 37 മില്ല്യണ്‍ പൗണ്ടിന്റെ ചെലവ് എന്‍എച്ച്എസിന് വരും. ക്ലിനിക്കല്‍ വീഴ്ചകളുടെ പേരിലുള്ള റെക്കോര്‍ഡ് തുകയാണിത്. നേരത്തെ 20 മില്ല്യണ്‍ പൗണ്ടായിരുന്നു റെക്കോര്‍ഡ്. ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടിവ് കുടുംബത്തിന് കഴിഞ്ഞ വര്‍ഷം മെയില്‍ തന്നെ മാപ്പ് പറഞ്ഞ് കത്തയച്ചിരുന്നു.
മാനസികമായി ബുദ്ധിമുട്ടുമ്പോഴും മകന്റെ പരിചരണത്തിനായി സമയം മാറ്റിവെയ്ക്കുന്ന മാതാപിതാക്കളെ കോടതി പ്രശംസിച്ചു. എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വമ്പന്‍ സെറ്റില്‍മെറ്റ് തുകയാണിതെന്ന് കേസില്‍ ഹാജരായ സോളിസിറ്റര്‍ പോള്‍ മക്‌നീല്‍ വ്യക്തമാക്കി.