പഴയ വാഹനങ്ങള്‍ സ്ക്രാപ്പായി പുറംതള്ളാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന നയം നടപ്പാകാന്‍ ഇനിയും വൈകും. കൊമേഴ്സ്യല്‍ വാഹനങ്ങളുടെ ആയുസ്സ് 20 വര്‍ഷമായി പരിമിതപ്പെടുത്താന്‍ നിര്‍ദ്ദേശിക്കുന്ന നിയമം നടപ്പാക്കാന്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതാണ് കാലതാമസത്തിന് ഇടയാക്കുന്നത്. ഇന്ത്യയിലെ ഫെഡറല്‍ സംവിധാനം അനുസരിച്ച് സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയില്ലാതെ നയങ്ങള്‍ പ്രാബല്യത്തില്‍ വരാന്‍ ബുദ്ധിമുട്ടാണെന്ന് ഗതാഗത മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
സംസ്ഥാനങ്ങളുമായി ഇക്കാര്യത്തില്‍ നടത്തിയ ചര്‍ച്ചകളും എങ്ങുമെത്തിയിട്ടില്ല. നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് ഗതാഗത മന്ത്രാലയം നല്കിയ കത്തിന് മിക്ക സംസ്ഥാനങ്ങളും മറുപടി പോലും നല്‍കിയിട്ടില്ല. ഈ വര്‍ഷം ആദ്യം തന്നെ ക്യാബിനറ്റ് അംഗീകാരത്തിനായി സമര്‍പ്പിക്കേണ്ട നയം ഇതിനകം തന്നെ നിരവധി തടസ്സങ്ങള്‍ അതിജീവിച്ചു. നടപ്പാക്കും മുന്‍പ് സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തം നേടാന്‍ പ്രധാനമന്ത്രി കാര്യാലയം ഗതാഗത മന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചിരുന്നു.
വായുമലിനീകരണം കുറയ്ക്കുകയാണ് നയത്തിന്റെ പ്രധാന ലക്ഷ്യം. ഒപ്പം പ്രകൃതിക്ക് അനുയോജ്യമായ ഇന്ധനത്തിലേക്ക് മാറാനുള്ള വഴിയൊരുക്കലും നയത്തിന്റെ ഉദ്ദേശമാണ്. ഇന്ത്യയില്‍ 2000 ഡിസംബര്‍ 31ന് മുന്‍പ് നിര്‍മ്മിച്ച 7 ലക്ഷം ട്രക്കുകളും, ബസുകളും, ടാക്സികളുമുണ്ട്. 15-20% മലിനീകരണം ഇവയുടെ സംഭാവനയാണ്. ആകെയുള്ള വാഹനങ്ങളില്‍ വെറും 2.5% മാത്രമാണ് ട്രക്കും, ബസുമെങ്കിലും മലിനീകരണത്തിന്റെ 60 ശതമാനവും ഇവ സമ്മാനിക്കുന്നു.
അടുത്ത് മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് മലിനീകരണ തോത് ഉയര്‍ന്ന 350,000 ലക്ഷം വാഹനങ്ങള്‍ സ്ക്രാപ് ചെയ്യാനുള്ള മന്ത്രാലയത്തിന്റെ നീക്കത്തിന് ക്യാബിനറ്റിന്റെ പച്ചക്കൊടിയും ലഭിച്ചിരുന്നു. എന്നാല്‍ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും, 2019 പൊതുതെരഞ്ഞെടുപ്പും ഭയന്നാണ് സംസ്ഥാനങ്ങള്‍ ഈ നീക്കത്തെ എതിര്‍ക്കുന്നത്. അതേസമയം പുറംതള്ളുന്ന വാഹനങ്ങള്‍ സ്ക്രാപ് ചെയ്യാനുള്ള കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നീക്കവും സര്‍ക്കാര്‍ മുന്നില്‍ കാണണമെന്ന് സൊസൈറ്റ് ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് ചൂണ്ടിക്കാണിച്ചു.