ബാബ്‌റി മസ്ജിദ് നിലനിന്ന ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിച്ച് കാണാന്‍ നല്ല ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പ്രസ്താവന വിവാദമായതോടെ തന്റെ നിലപാട് വിശദീകരിച്ച് തരൂര്‍ ട്വിറ്ററിലെത്തി. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നാണ് കോണ്‍ഗ്രസ് എംപിയുടെ അവകാശവാദം.
'രാഷ്ട്രീയ യജമാനന്‍മാരുടെ സേവനത്തിനായി ചില മാധ്യമങ്ങള്‍ എന്റെ വാക്കുകള്‍ വളച്ചൊടിച്ചു. രാമന്റെ ജന്മസ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കാന്‍ ഭൂരിഭാഗം ഹിന്ദുക്കളും ആഗ്രഹിക്കുമെന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ നല്ല ഹിന്ദുക്കള്‍ ഇത് മറ്റൊരു ആരാധനാകേന്ദ്രം നശിപ്പിച്ച് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കില്ല', ശശി തരൂര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.
പറഞ്ഞതെല്ലാം തന്റെ സ്വന്തം അഭിപ്രായങ്ങളാണെന്ന് തരൂര്‍ ആവര്‍ത്തിച്ചു. പാര്‍ട്ടിയുടെ നിലപാടല്ല താന്‍ സംസാരിച്ചത്. ഒരു സാഹിത്യ സമ്മേളനത്തില്‍ ഇതേക്കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായത്തെക്കുറിച്ച് ആരാഞ്ഞപ്പോഴാണ് ഈ മറുപടി നല്‍കിയത്. താന്‍ പാര്‍ട്ടിയുടെ വക്താവല്ലെന്നും, കോണ്‍ഗ്രസിനായല്ല സംസാരിച്ചതെന്നും തരൂര്‍ വ്യക്തമാക്കി.
ചെന്നൈയില്‍ വെച്ചാണ് ബാബറി മസ്ജിദ് തകര്‍ത്തതിനെക്കുറിച്ച് തരൂര്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയ പ്രതികരണം നടത്തിയത്. ദൈനംദിന പൂജകള്‍ നടത്തിയവരുന്ന അയോധ്യയിലെ താല്‍ക്കാലിക ക്ഷേത്രം നീക്കണമെന്നാണോ തരൂര്‍ ഉദ്ദേശിച്ചതെന്നാണ് ബിജെപി വക്താവ് ഷാനവാസ് ഹുസൈന്റെ ചോദ്യം. ഇതുവരെ ആരും ഉന്നയിക്കാത്ത ഒരു ആവശ്യമാണത്.
യഥാര്‍ത്ഥ ഹിന്ദുക്കള്‍ അയോധ്യയില്‍ രാമക്ഷേത്രം കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന വാദം തരൂരിന്റേതും, രാഹുല്‍ ഗാന്ധിയുടേതുമാണ്, അല്ലാതെ ജനങ്ങളുടേതല്ല. തെരഞ്ഞെടുപ്പ് സമയമാകുമ്പോള്‍ മാത്രമാണ് അവര്‍ ഹിന്ദുക്കളാകുന്നത്, ജാവദേകര്‍ ആരോപിച്ചു.