ഡബ്ല്യുസിസിയ്ക്കെതിരെ അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ് ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് രേവതി പറഞ്ഞു. അതേസമയം, ദിലീപ് രാജിക്കത്ത് നല്കിയതറിഞ്ഞ ശേഷമാണ് തങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തിയതെന്ന ആരോപണം രേവതി നിഷേധിച്ചു. എഎംഎംഎ എക്സിക്യൂട്ടീവിന്റെ കത്ത് ലഭിച്ചപ്പോഴാണ് വാര്‍ത്താസമ്മേളനം നടത്തിയതെന്നും അതിനുശേഷമാണ് ദിലീപ് രാജിക്കത്ത് നല്‍കിയെന്ന അഭ്യൂഹം പോലുമറിയുന്നതെന്നും അവര്‍ വ്യക്തമാക്കി.
ദിലീപിനെ പുറത്താക്കണമെന്നാണ് ഡബ്ല്യുസിസി അംഗങ്ങള്‍ കൂടിയായ രേവതി, പാര്‍വതി, പത്മപ്രിയ എന്നിവര്‍ ഉന്നയിച്ച ആവശ്യമെന്ന് എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍ ദിലീപിനെ അറിയിച്ചെന്നും അപ്പോള്‍ ദിലീപ് സ്വമേധയാ ഒക്ടോബര്‍ പത്തിന് രാജിക്കത്ത് നല്‍കുകയായിരുന്നെന്നും തിങ്കളാഴ്ച സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതറിഞ്ഞാണോ ഡബ്ല്യുസിസി പെട്ടെന്ന് വാര്‍ത്താസമ്മേളനം നടത്തിയത് എന്ന് സംശയമുണ്ടെന്നായിരുന്നു സിദ്ദിഖിന്റെ ആരോപണം. എന്നാല്‍, ദിലീപ് വിഷയത്തില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനമറിയിച്ചുകൊണ്ടുള്ള കത്ത് ഒക്ടോബര്‍ 11നാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും അതേത്തുടര്‍ന്നായിരുന്നു ഡബ്ല്യുസിസി വാര്‍ത്താസമ്മേളനമെന്നുമാണ് രേവതി ചൂണ്ടിക്കാണിക്കുന്നത്.
ഡബ്ല്യുസിസി ഉന്നയിച്ച വിഷയങ്ങളില്‍ മറുപടിയില്ലാത്തതിനാലാണ് അവര്‍ മറ്റു കാര്യങ്ങള്‍ പറയുന്നതെന്നും രേവതി കൂട്ടിച്ചേര്‍ത്തു. 'ഞങ്ങള്‍ ഉന്നയിച്ച വിഷയങ്ങളില്‍ അവര്‍ക്ക് മറുപടിയില്ല. അതിനാലാണ് മറ്റു കാര്യങ്ങള്‍ പറയുന്നത്. ഞങ്ങള്‍ പറയുന്നതാണ് സത്യം. നിയമപരമായും നൈതികമായും ധാര്‍മികമായും ഞങ്ങള്‍ പറയുന്നതാണ് ശരി. അതുകൊണ്ടാണ് വിഷയത്തിലേക്ക് വരാതെ വളഞ്ഞുചുറ്റി സംസാരിക്കുന്നത്. സത്യത്തെ അഭിമുഖീകരിക്കുക എന്നത് എപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്' രേവതി പറഞ്ഞു.
അതേസമയം, തനിക്കെതിരേ നിശിത വിമര്‍ശനമുയര്‍ത്തിയ കെപിഎസി ലളിതയുടെ വാക്കുകളോട് പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല. 'ചേച്ചിയെ കുറിച്ച് എനിക്കൊന്നും പറയാന്‍ പറ്റില്ല. എന്റെ ആദ്യത്തെ സിനിമ തൊട്ട് അറിയാവുന്ന ആളാണ്. ആ സിനിമയിലൊക്കെ എന്റെ അമ്മയെ പോലെ എന്നെ നോക്കിയിരുന്നു. ചേച്ചിയെ കുറിച്ച് ഒന്നും പറയാന്‍ എന്റെ മനസ്സ് അനുവദിക്കില്ല' എന്നായിരുന്നു കെപിഎസി ലളിതയുടെ വിമര്‍ശനത്തെ കുറിച്ചുള്ള ചോദ്യത്തോട് രേവതിയുടെ പ്രതികരിച്ചത്