ഇസ്ലാം മതം സ്വീകരിച്ച വൈക്കം സ്വദേശി അഖില എന്ന ഹാദിയയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള കേരളത്തിലെ ലൗജിഹാദ് കേസിന്റെ അന്വേഷണം അവസാനിപ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി തീരുമാനിച്ചു. ഹാദിയയെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനത്തിന് വിധേയയാക്കിയതിന് തെളിവില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നത്. കേസ് അവസാനിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി എന്‍ഐഎ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
2017 ആഗസ്റ്റിലാണ് കേസ് സുപ്രീം കോടതി എന്‍ഐഎയ്ക്ക്് വിട്ടത്. സുപ്രീം കോടതി മുന്‍ ജഡ്ജി ആര്‍.വി. രവീന്ദ്രന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നുവന്നത്. കേസ് ആദ്യം ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചു വന്നത്.ഹാദിയ കേസ് അന്വേഷിക്കാന്‍ കേരളത്തിലെ 89 മിശ്രവിവാഹങ്ങളില്‍ നിന്നായി തിരഞ്ഞെടുത്ത 11 കേസുകളാണ് എന്‍.ഐ.എ പരിശോധിച്ചത്. ചില പ്രത്യേക ഗ്രൂപ്പുകള്‍ വഴിയാണ് മതപരിവര്‍ത്തനം നടത്തുന്നതെന്ന് കണ്ടെത്തിയെങ്കിലും ഇത് നിര്‍ബന്ധിതമാണെന്നതിന് തെളിവ് കണ്ടെത്താന്‍ എന്‍.ഐ.എയ്ക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കാന്‍ എന്‍.ഐ.എ തീരുമാനിച്ചത്.
കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കിയിരുന്നില്ല. ഹാദിയയെ അച്ഛന്‍ അശോകന്റെയോ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെയോ ഒപ്പം വിടാന്‍ തയ്യാറാകാതിരുന്ന സുപ്രീം കോടതി സേലത്തെ കോളേജില്‍ പഠനത്തിനായി ഹാദിയയെ അയച്ചിരുന്നു. മുസ്‌ളിം സമുദായത്തിലേക്ക് മതം മാറിയ അഖിലയും (ഹാദിയ) ഷെഫീനും തമ്മിലുള്ള വിവാഹം 2017 മേയ് 24നാണ് ഹൈക്കോടതി റദ്ദാക്കിയത്.