CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 3 Minutes 14 Seconds Ago
Breaking Now

ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ ഇനി ഒരു നിയമ നിര്‍മ്മാണവും സാധ്യമല്ലെന്ന് അഡ്വ കാളീശ്വരം രാജ്

ഒരു ഓര്‍ഡിനന്‍സോ നിയമ നിര്‍മ്മിക്കുന്ന പക്ഷം, ആ നിയമം മൗലീകവകാശങ്ങള്‍ക്ക് എതിരായിട്ടുള്ളതും കോടതി വിധിയെ പരസ്യമായി ചോദ്യം ചെയ്യുന്നതുമായിരിക്കുമെന്നും അഡ്വക്കേറ്റ് കാളീശ്വരം രാജ് പറയുന്നു.

ശബരിമല സ്ത്രീപ്രവേശന വിധിയില്‍ ഒരു നിയമ നിര്‍മ്മാണവും സാധ്യമല്ലെന്ന് അഡ്വക്കേറ്റ് കാളീശ്വരം രാജ്. ഒരു ഓര്‍ഡിനന്‍സോ നിയമ നിര്‍മ്മിക്കുന്ന പക്ഷം, ആ നിയമം മൗലീകവകാശങ്ങള്‍ക്ക് എതിരായിട്ടുള്ളതും കോടതി വിധിയെ പരസ്യമായി ചോദ്യം ചെയ്യുന്നതുമായിരിക്കുമെന്നും  അഡ്വക്കേറ്റ് കാളീശ്വരം രാജ് പറയുന്നു.

'ഏതെങ്കിലും ഒരു നിയമത്തിലെ അടിസ്ഥാനപരമായ പാളിച്ചയെന്തെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് ഭരണഘടനാ കോടതി ആ നിയമം റദ്ദു ചെയ്താല്‍ ആ പാളിച്ച പരിഹരിച്ചു കൊണ്ടു മാത്രം, അതേവിഷയത്തില്‍ മറ്റൊരു നിയമനിര്‍മാണമാകാം എന്നതാണ് നിയമതത്ത്വം. എന്നാല്‍, യുവതികളുടെ ക്ഷേത്രപ്രവേശനം വിലക്കുന്ന ബന്ധപ്പെട്ട ചട്ടം സുപ്രീംകോടതി റദ്ദാക്കിയത് അത് ലിംഗസമത്വത്തിനും തുല്യതയ്ക്കും സ്ത്രീയുടെ വ്യക്തിത്വത്തിനും എതിരുനില്‍ക്കുന്നുവെന്ന് വ്യക്തിമാക്കിക്കൊണ്ടാണ്അ  തുകൊണ്ടു തന്നെ, മൗലികാവകാശനിഷേധത്തെ നിയമനിര്‍മാണത്തിലൂടെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയില്ല'. കാളീശ്വരം രാജ് വിശദീകരിക്കുന്നു.

ഭൂരിപക്ഷ കോടതിവിധി വന്നു കഴിഞ്ഞാല്‍ അതാണ് രാജ്യത്തെ നിയമം. അതനുസരിക്കാന്‍ രാജ്യത്തെ എല്ലാ അധികാരികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൗരന്മാര്‍ക്കും ബാധ്യതയുണ്ട്. ഭരണഘടനയുടെ 141, 142 അനുച്ഛേദങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. വിധി പുനഃപരിശോധിക്കപ്പെടാത്തിടത്തോളം, കോടതിതന്നെ മാറ്റിയെഴുതാത്തിടത്തോളം അതാണ് പരമമായ നിയമം. ആള്‍ക്കൂട്ടങ്ങളുടെ അഭിപ്രായങ്ങളാണ് നിയമമെന്നുവന്നാല്‍ നിയമവാഴ്ചയ്ക്കും ജനാധിപത്യത്തിനും നിലനില്‍പ്പുണ്ടാവില്ല'. കാളീശ്വരം രാജ് ചൂണ്ടിക്കാണിക്കുന്നു.

'ഭരണഘടനാബെഞ്ചിന്റെ വിധിയെ നിര്‍വീര്യമാക്കുന്ന നിയമം നിര്‍മിക്കാന്‍ ആര്‍ക്കാണ് അധികാരം എന്ന ചോദ്യം തന്നെ തെറ്റാണ്. തെറ്റിദ്ധാരണയില്‍ നിന്നുണ്ടായതും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമായ ചോദ്യമാണത്. കേന്ദ്രത്തിനാണോ അതോ സംസ്ഥാനത്തിനാണോ ഓര്‍ഡിനന്‍സിറക്കാന്‍ അധികാരം എന്ന ചോദ്യത്തിന്, ശബരിമലവിധിയുടെ സവിശേഷ പശ്ചാത്തലത്തില്‍ ഒരു പ്രസക്തിയുമില്ല'. കാളീശ്വരം രാജ് പറയുന്നു.

സാധാരണഗതിയില്‍ ശബരിമലകേസിലെ വിധിക്കെതിരേ റിവ്യൂഹര്‍ജി നിലനില്‍ക്കില്ല. റിവ്യൂഹര്‍ജി അപ്പീലിന് തുല്യമായ ഒന്നല്ല. സുപ്രീംകോടതി ചട്ടങ്ങളിലെ 47ാം വകുപ്പനുസരിച്ചു റിവ്യൂ അധികാരം വിരളമായി മാത്രം പ്രയോഗിക്കപ്പെടുന്ന ഒന്നാണ്. എന്തെങ്കിലും കാര്യം വിധിയില്‍ വിട്ടുപോയാല്‍, പ്രകടമായ എന്തെങ്കിലും പിഴവ് വിധിയിലുണ്ടായാല്‍ അത് തിരുത്താന്‍ മാത്രമേ റിവ്യൂ ഹര്‍ജി കൊണ്ടും തെറ്റുതിരുത്തല്‍ ഹര്‍ജികൊണ്ടും കഴിയൂ. വിഷയത്തിന്റെ ഭിന്നവശങ്ങള്‍ വിലയിരുത്തി എഴുതിയ വിധി കുറച്ച് റിവ്യൂഹര്‍ജികളുടെ മാത്രം അടിസ്ഥാനത്തില്‍ മാറ്റിയെഴുതാന്‍ സാധ്യത കുറവാണെന്നും കാളീശ്വരം രാജ് വ്യക്തമാക്കുന്നു.

കോടതി ആവശ്യപ്പെടാതെ തന്നെ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ പോകുന്നുവെന്ന ദേവസ്വം ബോര്‍ഡിന്റെ പ്രഖ്യാപനവും തെറ്റാണ്. അങ്ങനെയൊരു നടപടിക്രമം ഇല്ല. കോടതി അത്തരം ഒരു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ല. അതിനാല്‍ത്തന്നെ റിപ്പോര്‍ട്ട് ഫയല്‍ചെയ്യുമെന്ന പ്രസ്താവനയ്ക്ക് നിയമത്തിന്റെ പിന്‍ബലമില്ലെന്നും കാളീശ്വരം രാജ് പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.