ജോലിക്ക് പോയി വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ആണ്‍കുട്ടിയായിരുന്ന മകന്‍ പെണ്‍കുട്ടിയായും, തിരിച്ചും കാണപ്പെടുന്ന അവസ്ഥ നേരിടുന്ന മാതാപിതാക്കളുടെ മനസ്സ് കണ്ടിട്ടാകണം ബ്രിട്ടനിലെ കുട്ടികള്‍ക്കുള്ള ഏക എന്‍എച്ച്എസ് ജെന്‍ഡര്‍ ഐഡന്റിറ്റി സര്‍വ്വീസ് നല്‍കുന്ന ദി ടാവിസ്റ്റോക് സെന്റര്‍ പുനര്‍വിചിന്തനം നടത്തുന്നത്. ജീവിതം മാറ്റിമറിക്കാനുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ ക്ലിനിക്കിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂടുതലാണെന്ന് എന്‍എച്ച്എസില്‍ നിന്നുമുള്ളവര്‍ തന്നെ ആരോപണം ഉന്നയിച്ചതോടെയാണ് സേവനങ്ങള്‍ സംശയത്തിന്റെ മുള്‍മുനയിലായത്. ഒരു സീനിയര്‍ സ്റ്റാഫ് പുറത്തുവിട്ട വിവരം രക്ഷിതാക്കള്‍ കൂടി ഏറ്റെടുത്തതോടെ ഓപ്പറേഷനുകള്‍ റിവ്യൂ ചെയ്യാനാണ് തീരുമാനം.
ലിംഗമാറ്റത്തിന് എത്തുന്ന കുട്ടികളുടെ വ്യക്തിഗത ചരിത്രം പൂര്‍ണ്ണമായി പരിശോധിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ലെന്നായിരുന്നു പ്രധാന ആരോപണം. അതിവേഗത്തില്‍ തീരുമാനം കൈക്കൊള്ളുന്നത് സുരക്ഷയെ ബാധിക്കുന്നുവെന്നാണ് ട്രസ്റ്റിന്റെ ബോര്‍ഡിന് എഴുതിയ കത്തില്‍ മാതാപിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചത്. 'ലിംഗമാറ്റം ആഗ്രഹിക്കുന്ന 17 മുതല്‍ 25 വരെ പ്രായമുള്ള കുട്ടികള്‍ക്ക് ജെന്‍ഡര്‍ ഐഡന്റിറ്റി ഡെവലപ്‌മെന്റ് സര്‍വ്വീസ് ടീമിന്റെ സങ്കീര്‍ണ്ണമായ സൈക്കോളജിക്കല്‍ അസെസ്‌മെന്റ് ലഭിക്കുന്നില്ല. കുടുംബത്തെക്കുറിച്ചും സാംസ്‌കാരിക കാഴ്ചപ്പാടുകളെക്കുറിച്ചും കൃത്യമായ ബോധം രൂപപ്പെടാത്ത ഇവര്‍ക്ക് ഇത് നല്‍കാത്തത് പ്രശ്‌നമാണ്', രക്ഷിതാക്കള്‍ കത്തില്‍ ചൂണ്ടിക്കാണിച്ചു.
അവകാശവാദങ്ങള്‍ ശരിയാണെന്ന് സ്ഥിരീകരിച്ച ലണ്ടനിലെ കേന്ദ്രത്തിന് ഇതുസംബന്ധിച്ച് ഒരു സീനിയര്‍ അംഗത്തിന്റെ റിപ്പോര്‍ട്ടും ലഭിച്ചിട്ടുണ്ട്. ആഭ്യന്തര തലത്തില്‍ നടത്തുന്ന പരിശോധനയില്‍ ഈ നിലപാടിനെ മറ്റ് ജീവനക്കാരും പിന്തുണയ്ക്കുന്നുണ്ടോയെന്നാണ് ടാവിസ്‌റ്റോക് സെന്റര്‍ ആരായുന്നത്. ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട രീതി ആശങ്കപ്പെടുത്തുന്നതാണെന്ന് ട്രസ്റ്റ് വ്യക്തമാക്കി. 2009-ല്‍ ലിംഗമാറ്റത്തിനായി കേവലം 97 പേര്‍ വന്നിടത്ത് ഈ വര്‍ഷം കഴിഞ്ഞ ഏപ്രില്‍ മാസം വരെ 2519 പേരാണ് ചികിത്സ തേടിയത്. ജീവനക്കാരെ സമ്മര്‍ദത്തിലാക്കുന്ന ഈ വര്‍ദ്ധനവ് തങ്ങളുടെ കുട്ടികളില്‍ നെഗറ്റീവ് ആഘാതം സൃഷ്ടിക്കുന്നുവെന്നാണ് രക്ഷിതാക്കള്‍ വ്യക്തമാക്കുന്നത്.
മാനസികപരമായ കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് ആവശ്യമെങ്കില്‍ മാത്രം ലിംഗമാറ്റം നല്‍കാനുള്ള നടപടികളിലേക്ക് പോകാന്‍ ട്രസ്റ്റിന് സാധിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കി. എന്നാല്‍ ഫാസ്റ്റ് ട്രാക്കിലല്ല കാര്യങ്ങള്‍ നടക്കുന്നതെന്നായിരുന്നു ടാവിസ്‌റ്റോക് ആദ്യം പങ്കുവെച്ച നിലപാട്.