ഒരാഴ്ചയ്ക്കിടെ ലണ്ടനിലെ തെരുവില്‍ മറ്റൊരു കൗമാരക്കാരന്റെ ചോരകൂടി വീണു. 16 വയസ്സുള്ള റാപ്പറാണ് കത്തിക്കുത്തില്‍ കൊല്ലപ്പെട്ടത്. ഇതോടെ ഈ വര്‍ഷം ബ്രിട്ടനില്‍ കുത്തേറ്റ് മരിച്ചവരുടെ എണ്ണം 250 ആയി. അക്രമങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണെന്നതാണ് മാതാപിതാക്കള്‍ക്ക് ആശങ്ക സമ്മാനിക്കുന്നത്. ലണ്ടനില്‍ കൊല്ലപ്പെടുന്ന നല്ലൊരു ശതമാനം കൗമാരക്കാരും സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കൊലക്കത്തിക്ക് ഇരയാകുന്നതെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.
പ്രവൃത്തിദിനങ്ങളില്‍ വൈകുന്നേരം 4 മുതല്‍ 6 മണി വരെയുള്ള സമയങ്ങളിലാണ് 16 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികളുടെ ചോര പെരുവഴിയില്‍ വീഴുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതോടെയാണ് ക്ലാസുകള്‍ അവസാനിപ്പിക്കുന്ന സമയം വ്യത്യസ്തമാക്കണമെന്ന് ഇവര്‍ സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെടുന്നത്. എല്ലാ കുട്ടികളും കൂട്ടത്തോടെ പുറത്തിറങ്ങുന്നത് ഒഴിവാക്കാനാണിത്. സ്‌കൂള്‍ സമയം പൂര്‍ത്തിയാകുന്നതിന് പിന്നാലെ ബസ്, ട്രെയിന്‍ സ്റ്റേഷനുകളില്‍ പോലീസ് സാന്നിധ്യം ഉറപ്പാക്കണമെന്നും വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു. ബ്രിട്ടീഷ് തെരുവുകളില്‍ ആശങ്ക വിതച്ച് കത്തിക്കുത്തുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ടാണ് ബിഎംജെ ഓപ്പണ്‍ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം സൗത്ത് ഈസ്റ്റ് ലണ്ടനിലെ ബെല്ലിംഗ്ഹാമില്‍ ഒരു ടേക്ക്എവേയ്ക്ക് പുറത്തുവെച്ചാണ് നെഞ്ചില്‍ കത്തികുത്തി ഇറക്കിയതിനെത്തുടര്‍ന്ന് 15-കാരനായ ജേ ഹഗ്‌സ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ക്ലാപ്ഹാം സൗത്ത് ട്യൂബ് സ്റ്റേഷന് പുറത്തുവെച്ച് സഹവിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ചാണ് കോളേജ് വിദ്യാര്‍ത്ഥിയായ മാല്‍ക്കം മൈഡ് മഡറിയോള (17) കുത്തേറ്റ് മരിച്ചത്. ബാര്‍ത്സ് ഹെല്‍ത്ത് എന്‍എച്ച്എസ് ട്രസ്റ്റിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ് കത്തി ഉപയോഗിച്ചുള്ള അക്രമങ്ങളില്‍ പരുക്കേല്‍ക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നുവെന്ന് സ്ഥിരീകരിച്ചത്. ഇതിനായി 2004 മുതല്‍ 2014 വരെയുള്ള ലണ്ടന്‍ ആശുപത്രിയിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു.
ഇതില്‍ നിന്നുമാണ് 16 വയസ്സില്‍ താഴെയുള്ള 22% കുട്ടികള്‍ അക്രമത്തിന് ഇരയാകുന്നത് സ്‌കൂളില്‍ നിന്നും മടങ്ങുന്ന വൈകുന്നേരങ്ങളിലാണെന്ന് തിരിച്ചറിഞ്ഞത്. കുട്ടികള്‍ ഉള്‍പ്പെടുന്ന അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നത് ആശങ്കാജനകമാണ്. സ്‌കൂളില്‍ പോയ കുട്ടികള്‍ ജീവനോടെ തിരിച്ചെത്തിയാല്‍ ഭാഗ്യമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നുവെങ്കിലും പ്രതിരോധിക്കാന്‍ കഴിയാതെ അധികൃതര്‍ ഇരുട്ടില്‍ തപ്പുകയാണ്.