പ്രസവം നടന്ന് ആഴ്ചകള്‍ക്കുള്ളില്‍ കുഴഞ്ഞുവീണ് മരിച്ച യുവതി ആശങ്കയുമായി ഡോക്ടറെ സമീപിച്ചപ്പോള്‍ പുറത്തുപോയി അടിച്ചുപൊളിക്കാന്‍ ഉപദേശിച്ചതായി പരാതി. പുതിയ അമ്മയായതിനാല്‍ ആകാംക്ഷ പ്രശ്‌നമാണെന്നും ഇതിന് റിലാക്‌സ് ചെയ്താല്‍ മതിയാകുമെന്നുമായിരുന്നു ഡോക്ടറുടെ ഉപദേശം. രോഗിയുടെ സര്‍ജറിയിലേക്കുള്ള സന്ദര്‍ശനത്തെക്കുറിച്ച് നോട്ടുകള്‍ എഴുതിസൂക്ഷിക്കാനും ജിപി ഡോ. നുവാള മോര്‍ട്ടന്‍ മെനക്കെട്ടിരുന്നില്ല. ഇക്കാര്യത്തില്‍ കൊറോണര്‍ ഇവരെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. പലതവണ തലകറങ്ങി വീഴുകയും, ബോധം പോകുകയും ചെയ്തതിനെത്തുടര്‍ന്ന് ഡോക്ടറെ സന്ദര്‍ശിച്ചപ്പോഴാണ് ആഘോഷിച്ച് സമാധാനമായി തിരിച്ചെത്താന്‍ 32-കാരി മിഷേല്‍ റോച്ചിനോട് പറഞ്ഞത്.
ഭര്‍ത്താവ് ജോര്‍ജ്ജാണ് ഡോക്ടറുടെ ഈ ഉപദേശത്തെക്കുറിച്ച് മൊഴി നല്‍കിയത്. ശ്വാസകോശത്തില്‍ രക്തം കട്ടപിടിക്കുന്ന പള്‍മണറി എംബോളിസം എന്ന അവസ്ഥയെത്തുടര്‍ന്നാണ് റോച്ച് മരിച്ചതെന്ന് ബെര്‍ക്ഷയര്‍ കൊറോണര്‍ക്ക് മുന്നില്‍ വിശദീകരിക്കപ്പെട്ടു. തനിക്ക് ശ്വാസം എടുക്കാന്‍ പറ്റുന്നില്ലെന്ന് പല തവണ ഇവര്‍ ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു മരണം. 2014-ല്‍ ഭാര്യ പോയതോടെ പെണ്‍കുഞ്ഞിനെ ജോര്‍ജ്ജ് ഒറ്റയ്ക്കാണ് വളര്‍ത്തുന്നത്. ഇവള്‍ക്കിപ്പോള്‍ നാല് വയസ്സായി. മകള്‍ മക്കെന്‍സി ലീക്ക് ജന്മം നല്‍കി ഒരു മാസത്തിന് ശേഷമായിരുന്നു റോച്ചിന്റെ മരണം.
എന്നാല്‍ പരിചരണത്തിലെ ഗുരുതരമായ വീഴ്ചകള്‍ 2017-ല്‍ മാത്രമാണ് പുറത്തുവരുന്നത്. പ്രസവത്തിന് ശേഷം ഹൃദയമിടിപ്പ് വര്‍ദ്ധിച്ചതിനാല്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കി നിരീക്ഷണത്തിലായിരുന്നു ഭാര്യയെന്ന് ജോര്‍ജ്ജ് വ്യക്തമാക്കി. എന്നാല്‍ കുഞ്ഞുമായി ആദ്യമായി പുറത്തുപോയ ദിവസം റോച്ച് കുഴഞ്ഞുവീണു. നാല് മിനിറ്റ് നടപ്പോഴേക്കും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയതോടെ വീട്ടിലേക്ക് മടങ്ങി. ബോധംപോയതോടെ ആംബുലന്‍സ് വിളിച്ചുവരുത്തി. റോച്ചിന്റെ മരുന്നിനെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്ന ജിപി ഡോ. മോര്‍ട്ടന്‍ വിശദവിവരങ്ങള്‍ ചോദിച്ചറിയുന്നതില്‍ പരാജയപ്പെട്ടതായാണ് ആരോപണം.
രോഗിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞെന്നും ഇതിന്റെ രേഖകള്‍ സൂക്ഷിച്ചില്ലെന്നുമാണ് ജിപിയുടെ വാദം. കൊറോണര്‍ ഈ വാദങ്ങള്‍ അംഗീകരിച്ചിട്ടില്ല.