സൗത്ത് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. കേപ്ടൗണില്‍ സഹവിദ്യാര്‍ത്ഥിയെ ഡ്രോപ് ചെയ്യാന്‍ എത്തിയപ്പോഴാണ് മൂവര്‍ സംഘം 21കാരിയായ ഹന്നാ കൊര്‍ണേലിയസിനെ തട്ടിക്കൊണ്ടുപോയത്. സുഹൃത്തുനെ ക്രൂരമായി തല്ലിച്ചതയ്ക്കുകയും കവര്‍ച്ച ചെയ്യുകയും ചെയ്ത ശേഷം മരിക്കാനിയി ഉപേക്ഷിച്ചു. ഇതിന് ശേഷമാണ് ഹന്നയെ കൂട്ടബലാത്സംഗം ചെയ്തത്. ഒടുവില്‍ യുവതിയെ കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് അതിക്രൂരമായി കൊല്ലുകയായിരുന്നു.
ലൈംഗികപീഡനം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, വധശ്രമം എന്നീ കേസുകളിലാണ് 27കാരനായ ജെറാള്‍ഡോ പാഴ്‌സണ്‍സ്, 33കാരന്‍ വെര്‍ണോണ്‍ വിറ്റ്ബൂയി, 28കാരന്‍ എബെന്‍ വാന്‍ നികെര്‍ക് എന്നിവരെ കുറ്റക്കാരായി കോടതി കണ്ടെത്തിയത്. വിറ്റ്ബൂയി ഒരു അക്രമകാരിയായ ക്രിമിനലാണെന്ന് കോടതി പരാമര്‍ശിച്ചിരുന്നു. കോടതിയില്‍ നിന്നും പുറത്തിറങ്ങിയ ഇയാള്‍ ക്യാമറകള്‍ക്ക് നേരെ തംപ്‌സ് അപ്പ് കാണിക്കുകയാണ് ചെയ്തത്.
ഇവരുടെ കാര്‍ മോഷ്ടിക്കുക മാത്രമായിരുന്നു ഉദ്ദേശമെങ്കിലും കാറില്‍ വിദ്യാര്‍ത്ഥികളെ കണ്ടതോടെയാണ് കാര്യങ്ങള്‍ അക്രമത്തിലേക്ക് നീങ്ങിയതെന്ന് പാഴ്‌സണ്‍സ് മൊഴി നല്‍കി. കൊലപ്പെടുത്താതിരിക്കാന്‍ ലൈംഗികബന്ധത്തിന് സമ്മതിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ അക്രമികള്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഇതിന് ശേഷം കാറിന്റെ ബൂട്ടില്‍ ഇവരെ എടുത്തിട്ട് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിന്റെ തല കല്ല് ഉപയോഗിച്ച് അടിച്ച് പൊളിച്ചെങ്കിലും മരിക്കാതെ രക്ഷപ്പെടുകയായിരുന്നു.
ഇതിന് ശേഷം ഇവരുടെ കാര്‍ ഉപയോഗിച്ച് മൂന്ന് സ്ത്രീകളെ കൊള്ളയടിക്കുകയും ചെയ്തു. കാര്‍ ഉപേക്ഷിച്ച് കടന്ന് കളയാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്.