പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ പിടിയിലായ പതിനൊന്ന് പ്രതികളില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി പബ്ലിക് പ്രോസിക്യൂട്ടര്‍. സൗദി നയങ്ങളെ വിമര്‍ശിച്ചിരുന്ന ഖഷോഗിയെ ഒക്ടോബറില്‍ ഈസ്താംബൂളിലെ കോണ്‍സുലേറ്റില്‍ വെച്ചാമ് കൊലപ്പെടുത്തിയത്. വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയതിന് പുറമെ തെളിവ് നശിപ്പിക്കാന്‍ മൃതദേഹം വെട്ടിമുറിച്ച് ആസിഡില്‍ ലയിപ്പിച്ചിരുന്നു.
15 അംഗ സൗദി സംഘമാണ് വാഷിംഗ്ടണ്‍ പോസ്റ്റ് പത്രപ്രവര്‍ത്തകനെ വധിച്ചതെന്നാണ് ആരോപണം. സൗദിയിലേക്ക് മടങ്ങിവരാനുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് കൊലപാതകം നടന്നതെന്ന് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഷാലാന്‍ അല്‍ ഷാലാന്‍ വ്യക്തമാക്കി. മൃതദേഹത്തിന് എന്ത് സംഭവിച്ചെന്ന് ഇപ്പോഴും വ്യക്തതയില്ല. കൊലപാതകത്തിന് മൂന്ന് ദിവസം മുന്‍പ് തന്നെ അക്രമിസംഘം പദ്ധതി തയ്യാറാക്കിയിരുന്നു.
ഖഷോഗിയെ രാജ്യത്തേക്ക് ബലംപ്രയോഗിച്ച് തിരിച്ചെത്തിക്കാന്‍ ഉത്തരവിട്ട സൗദി ഡെപ്യൂട്ടി ഇന്റലിജന്‍സ് നേധാവി അഹമ്മദ് അല്‍ അസിറിയാണ് കൊലപാതകത്തിന് പിന്നിലെന്നും വക്താവ് അവകാശപ്പെടുന്നു. പത്രപ്രവര്‍ത്തകന്റെ കൊലപാതകം ഔദ്യോഗികമായി നടപ്പാക്കിയതാണെന്ന് വ്യക്തമായതോടെ അന്താരാഷ്ട്ര തലത്തില്‍ സൗദിക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെ അസിറിയെ സ്ഥാനത്ത് നിന്നും പുറത്താക്കി.
സൗദി രാജകുമാരന്റെ സഹായി സൗദ് അല്‍ ഖഹ്താനിക്ക് നേരെയും സംശയങ്ങളുണ്ട്. ഇയാളുടെ പാസ്‌പോര്‍ട്ട് മരവിപ്പിച്ചതായി സൗദി അറിയിച്ചു. അതേസമയം രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന് കൊലപാതകത്തില്‍ പങ്കില്ലെന്നും പ്രോസിക്യൂട്ടര്‍ അവകാശപ്പെട്ടു.