നമ്മള് അണിയുന്ന അടിവസ്ത്രം ആര്‍ക്കെങ്കിലും നമ്മെ പീഡിപ്പിക്കാനുള്ള അനുവാദം നല്കുന്നുണ്ടോ? കേള്‍ക്കുമ്പോള്‍ ഇതെന്ത് ചോദ്യം എന്ന് നമുക്ക് തോന്നിയേക്കാം. പക്ഷെ അയര്‍ലണ്ടിലെ കോടതിക്കും പ്രതിഭാഗം വക്കീലിനും ഇത് തികച്ചും ന്യായമായാണ് തോന്നിയത്. ഒരു 17 വയസ്സുകാരിയുടെ അടിവസ്ത്രം ലേസുകള്‍ നിറഞ്ഞതായിരുന്നതിനാല്‍ ഇത് ലൈംഗിക ബന്ധത്തിനുള്ള അനുമതിയായി അനുമാനിക്കാമെന്ന പ്രതിഭാഗത്തിന്റെ വാദം കേട്ടാണ് കോടതി പ്രതിയെ വെറുതെവിട്ടത്. സാമാന്യബോധമുള്ള വ്യക്തികളെ ഞെട്ടിച്ച വിധി ആയത് കൊണ്ട് തന്നെ പ്രതിഷേധവും ആളിക്കത്തുകയാണ്. വക്കീലിന്റെ ന്യായവും വിധിയും സ്ത്രീകളെ അപമാനിക്കലാണെന്ന് ചൂണ്ടിക്കാണിച്ച് സമരത്തിന് ഇറങ്ങാന്‍ ഒരുങ്ങുകയാണ് അയര്‍ലണ്ടിലെ സ്ത്രീകള്‍.
17-കാരിയുടെ അടിവസ്ത്രം അനുവാദമായി കണക്കാക്കിയ നടപടി രാജ്യത്തെ പീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യമാണ് ഉയര്‍ത്തുന്നത്. പെണ്‍കുട്ടിയുടെ വേഷവിധാനങ്ങള്‍ സെക്സിനുള്ള അനുമതിയായി കണക്കാക്കണമെന്ന വാദങ്ങള്‍ അനുവദിച്ചതോടെയാണ് 27 വയസ്സുള്ള പ്രതി പീഡനക്കേസില്‍ നിന്നും രക്ഷപ്പെട്ടത്. രാജ്യത്ത് രോഷാഗ്നി ആളിക്കത്തുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ ഒന്നടങ്കം സമരത്തിന് ഇറങ്ങുമെന്ന് എംപി റൂത്ത് കോപ്പിങ്കര് വ്യക്തമാക്കി. തന്റെ പ്രതിഷേധം രേഖപ്പെടുത്താന്‍ ഐറിഷ് പാര്‍ലമെന്റില്‍ അടിവസ്ത്രം കൈയില്‍ പിടിച്ചാണ് കോപ്പിങ്കര് എത്തിയത്. വിചാരണയുടെ വിവരങ്ങള്‍ പുറത്തുവന്നതോടെ #ThisIsNoConsent എന്ന ഹാഷ്ടാഗില് സ്ത്രീകള്‍ തങ്ങളുടെ അടിവസ്ത്രങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ്.
സ്ത്രീകളുടെ വേഷവിധാനം പോലും പീഡന കേസില്‍ ആയുധമാക്കുന്നതാണ് വിമര്‍ശന വിധേയമാകുന്നത്. ഡബ്ലിന്‍, ലൈംറിക്, ബെല്‍ഫാസ്റ്റ്, കോര്‍ക്ക് എന്നിവിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടന്നു. വിചാരണ നടന്ന കോര്‍ക്കിലെ കോടതി സമുച്ചയത്തിന്റെ കൈവരികളില്‍ സ്ത്രീകള്‍ അടിവസ്ത്രങ്ങള്‍ കെട്ടിത്തൂക്കി. പരമാവധി പത്ത് ശതമാനം പീഡനക്കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് റേപ്പ് ക്രൈസിസ് നെറ്റ്വര്‍ക്ക് ചൂണ്ടിക്കാണിക്കുന്നു. കോടതി മുറികളില്‍ പീഡനക്കേസുകളില്‍ വിചാരണ നടക്കുമ്പോള്‍ ഇത്തരം വാദങ്ങളുമായി ഇരകളാണ് അപമാനിക്കപ്പെടുന്നതെന്ന് എംപി റൂത്ത് കോപ്പിങ്കര് ചൂണ്ടിക്കാണിച്ചു.
പീഡനങ്ങള്‍ക്ക് ഇരകളാകുന്നവര്‍ നേരിടേണ്ടി വരുന്ന അവസ്ഥകളെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ വ്യക്തമാക്കി. പീഡിപ്പിക്കപ്പെടാന്‍ ആരും ആവശ്യപ്പെടുന്നില്ല, അതുകൊണ്ട് ഇരകളെ കുറ്റക്കാരാക്കരുത്. എന്ത് അണിയണമെന്നത് ചര്‍ച്ച ചെയ്യുന്നത് അനാവശ്യമാണ്, വരദ്കര്‍ ചൂണ്ടിക്കാണിച്ചു. സ്ത്രീകളുടെ രോഷാഗ്നിയില്‍ അയര്‍ലണ്ട് ഉരുകുമ്പോള്‍ നിയമജ്ഞര്‍ കണ്ണുതുറക്കുമെന്നാണ് പ്രതീക്ഷ.