എന്‍എച്ച്എസ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ വിദേശ നഴ്‌സുമാരില്‍ നിന്നും ഇരട്ടി സര്‍ചാര്‍ജ്ജ് ഈടാക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങളെ അംഗീകരിച്ച് ഹൗസ് ഓഫ് കോമണ്‍സ്. തീരുമാനവുമായി മുന്നോട്ട് പോകാനുള്ള ഗവണ്‍മെന്റ് നീക്കത്തിനെതിരെ വിമര്‍ശനങ്ങള്‍ രൂക്ഷമാകുകയാണ്. വിദേശ നഴ്‌സുമാരില്‍ നിന്നും ഇരട്ടി സര്‍ചാര്‍ജ്ജ് ഈടാക്കാനുള്ള നീക്കം ക്രൂരതയ്ക്കും അപ്പുറമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചു. യൂറോപ്യന്‍ ഇക്കണോമിക് ഏരിയയ്ക്ക് (ഇഇഎ) പുറത്ത് നിന്നുമുള്ള രാജ്യങ്ങളിലെ നഴ്‌സുമാരില്‍ നിന്നും വിസാ ബില്ലിനും, ടാക്‌സുകള്‍ക്കും പുറമെയാണ് ഹെല്‍ത്ത് കെയറിനായി 400 പൗണ്ട് ചാര്‍ജ്ജ് ചെയ്യുക. നേരത്തെ ഇത് 200 പൗണ്ടായിരുന്നു.
നഴ്‌സുമാര്‍ക്ക് ഡിപ്പന്‍ഡന്റായി കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കും ഈ ഫീസ് ബാധകമാണ്. വിദേശ നഴ്‌സുമാര്‍ക്ക് ഈ സര്‍ചാര്‍ജ്ജ് ഏര്‍പ്പെടുത്തുന്നതിന് എതിരായി പ്രചരണം നടത്തിവരികയാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കില്ലെന്നും ഫീസ് അടയ്ക്കുന്നതാണ് ശരിയായ കാര്യമെന്നും ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ കരോളിന്‍ നോക്‌സ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് സര്‍ചാര്‍ജ്ജ് ഇരട്ടിയാക്കാനുള്ള പ്രമേയത്തിന് ഹൗസ് ഓഫ് കോമണ്‍സിലെ രാഷ്ട്രീയക്കാരുടെ അനുമതി ലഭിച്ചത്. 232-നെതിരെ 300 വോട്ടുകളുടെ ബലത്തിലാണ് പ്രമേയം പാസായത്.
നിയമഭേദഗതിക്ക് ഹൗസ് ഓഫ് ലോര്‍ഡ്‌സിന്റെ കൂടി അംഗീകാരം ലഭിച്ചാല്‍ നിയമം അവാസ കടമ്പയും കടക്കും. അടുത്ത ബുധനാഴ്ച ഈ വോട്ടിംഗ് നടക്കുമെന്ന് ഹോം ഓഫീസ് വക്താവ് അറിയിച്ചു. എന്നാല്‍ നിര്‍ദ്ദേശം തള്ളാനായി ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവും, ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രൊഫസര്‍ ഡെയിം ഡോണാ കിനെയര്‍ വ്യക്തമാക്കി. 'ഈ ഫീസ് കുടുംബങ്ങളെ കീറിമുറിക്കും, അമ്മമാരെ കുട്ടികളില്‍ നിന്നും അകറ്റും. നമ്മുടെ ഹെല്‍ത്ത് സര്‍വ്വീസ് ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രൊഫഷണലുകളെ ആശ്രയിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സൂചന ഇവരെ സ്വാഗതം ചെയ്യില്ലെന്നാണ്', കിനെയര്‍ പറയുന്നു.
സര്‍ക്കാരിന്റെ ഈ തീരുമാനം ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൗസ് ഓഫ് ലോര്‍ഡ്‌സ് വഴി സൂചന നല്‍കാനാണ് ആര്‍സിഎന്‍ ശ്രമം. ആരോഗ്യപരിചരണം നല്‍കുന്നവര്‍ തന്നെ ഇതിനായി ഇരട്ടി ഫീസ് നല്‍കണമെന്ന് പറയുന്നത് തന്നെ തെറ്റാണ്. അതുകൊണ്ട് തന്നെ നഴ്‌സിംഗ് ജീവനക്കാര്‍ക്കുള്ള ഈ സര്‍ചാര്‍ജ്ജിനെതിരെ പോരാട്ടം തുടരുമെന്നും ചീഫ് എക്‌സിക്യൂട്ടീവ് വ്യക്തമാക്കി.