ഫിഫ ലോകകപ്പ് ഫൈനലില്‍ തോറ്റ ക്രൊയേഷ്യന്‍ കെട്ടിപ്പുണര്‍ന്ന് ആശ്വസിപ്പിക്കാന്‍ മഴ പെയ്തിറങ്ങുന്ന സ്റ്റേഡിയത്തില്‍ എത്തിയത് ആ രാജ്യത്തിന്റെ പ്രസിഡന്റാണ്. നിസ്സാര ജനസംഖ്യയുള്ള ക്രൊയേഷ്യ വിജയിക്കണമെന്ന് ഫുട്‌ബോള്‍ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു. പക്ഷെ ഫൈനലില്‍ ഫ്രാന്‍സ് ആ പ്രതീക്ഷകള്‍ അവസാനിപ്പിച്ചു. രണ്ടാം സ്ഥാനക്കാരായി മടങ്ങിയ ടീം അംഗങ്ങള്‍ക്ക് കൈയടിക്കാനും യാതൊരു മടിയും കാണിക്കാതെയാണ് ക്രൊയേഷ്യന്‍ പ്രസിഡന്റ് കൊളിന്ത ഗ്രബാര്‍ കിറ്റാറോവിക് ലോകത്തിന്റെ ഹൃദയം കീഴടക്കിയത്.
എന്തായാലും അതിന് ശേഷം തന്റെ കായിക പ്രേമം വെളിപ്പെടുത്തി കൊളിന്ത ഡേവിസ് കപ്പ് ടെന്നീസ് ഫൈനലിലും എത്തി. ഫ്രാന്‍സിന്റെ ലൂകാസ് പൗളിയെ തോല്‍പ്പിച്ചാണ് ബാല്‍കന്‍ രാഷ്ട്രത്തിനായി മാരിന്‍ സിലിക് രണ്ടാം കിരീടം ചൂടിയത്. പ്രധാന സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റുകളില്‍ താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ എത്തുന്ന കൊളിന്ത ജഴ്‌സിയും, കൊടിയുമായി ഡേവിസ് കപ്പ് ടൂര്‍ണമെന്റ് വേദിയിലുമെത്തി. മത്സരം വിജയിച്ചെത്തിയ സിലികിനെ അവര്‍ ഹൃദയപൂര്‍വ്വം ആലിംഗനം ചെയ്യുകയും ചെയ്തു.
ഡേവിസ് കപ്പിന്റെ പരമ്പരാഗത രീതിയിലുള്ള ഫൈനലില്‍ വിജയിച്ച അവസാന താരമെന്ന ഖ്യാതിയാണ് സിലികിന് ലഭിക്കുന്നത്. 118 വര്‍ഷങ്ങള്‍ക്ക് ശേഷം ടൂര്‍ണമെന്റ് പുതിയ രീതിയിലേക്ക് മാറുകയാണ്. ക്രൊയേഷ്യന്‍ പ്രസിഡന്റ് ലോകകപ്പ് ഫൈനല്‍ വേദിയില്‍ താരങ്ങളെ അനുമോദിച്ച് ലോകമെമ്പാട് നിന്നും വലിയ പ്രശംസ നേടിക്കൊടുത്തിരുന്നു. പ്രത്യേകിച്ച് റഷ്യയില്‍ വെച്ച് നടന്ന ഫൈനല്‍ മത്സരത്തിന് ശേഷം സമ്മാനദ ദാനച്ചടങ്ങ് മഴയില്‍ കുതിര്‍ന്നിരുന്നു.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന് മാത്രം മഴ നനയാതിരിക്കാന്‍ കുട നല്‍കിയപ്പോള്‍ ക്രൊയേഷ്യന്‍ പ്രസിഡന്റും, ഫ്രഞ്ച് പ്രസിഡന്റും മഴ നനഞ്ഞ് താരങ്ങളെ അനുമോദിക്കുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യംവഹിച്ചത്.