വിവാദങ്ങളില്‍ അകപ്പെട്ട ആശുപത്രിയില്‍ സേവനം നല്‍കിയിരുന്ന മിഡ്‌വൈഫിന് ആജീവനാന്ത വിലക്ക്. രണ്ട് കുഞ്ഞുങ്ങളുടെ മരണത്തിന് കാരണം ഇവരുടെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചകളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് നടപടി. ഷ്രൂസ്ബറി & ടെല്‍ഫോര്‍ഡ് ഹോസ്പിറ്റല്‍സ് ട്രസ്റ്റില്‍ ജോലി ചെയ്തിരുന്ന ഹീതര്‍ ലോര്‍ട്ടിനെയാണ് വിലക്കിയത്. ഈ ആശുപത്രിയില്‍ ദുരൂഹമായി നടന്നിട്ടുള്ള നൂറുകണക്കിന് അമ്മമാരുടെയും, കുഞ്ഞുങ്ങളുടെയും മരണത്തെക്കുറിച്ചുള്ള അന്വേഷണം നടക്കവെയാണ് മിഡ്‌വൈഫിന് എതിരെ നടപടി വരുന്നത്.
2009 മാര്‍ച്ചില്‍ ടൈനി കെയ്റ്റ് എന്ന കുഞ്ഞ് ഷ്രോപ്ഷയര്‍ ലഡ്‌ലോ കമ്മ്യൂണിറ്റി ഹോസ്പിറ്റലില്‍ ജനിച്ച് ആറ് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മരിച്ചിരുന്നു. ലോര്‍ട്ട് കുഞ്ഞിനെ തണുപ്പേറിയ കോട്ടില്‍ കിടത്തുകയും, പുനരുജ്ജീവിക്കുന്നതില്‍ വീഴ്ച വരുകയും ചെയ്തതായി നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ കണ്ടെത്തി. കൂടാതെ സുപ്രധാനമായ റെക്കോര്‍ഡുകള്‍ സൂക്ഷിക്കുന്നതിലും ഇവര്‍ വീഴ്ച വരുത്തി. കെയ്റ്റിന്റെ ആരോഗ്യം ജനനത്തില്‍ തന്നെ കുറവായിരുന്നുവെന്ന് തിരിച്ചറിയാനും ലോര്‍ട്ടിന് സാധിച്ചില്ല. ഇതിന് പുറമെ 2013-ല്‍ ഒരു കുഞ്ഞ് മരിച്ച സംഭവത്തിലും മിഡ്‌വൈഫിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച വന്നതായി എന്‍എംസി കണ്ടെത്തി.
കുഞ്ഞിന്റെ ഹാര്‍ട്ട് ബീറ്റ് കണ്ടെത്താന്‍ ഇവര്‍ക്ക് സാധിച്ചില്ല. എന്നാല്‍ ഡോക്ടറെ ഇക്കാര്യം അറിയിക്കുന്നതിന് പകരം പൂര്‍ണ്ണഗര്‍ഭിണിയായ അമ്മയോട് ഒന്ന് നടക്കാനും, വേണമെങ്കിലും മദ്യം കഴിക്കാനുമാണ് ലോര്‍ട്ട് നിര്‍ദ്ദേശിച്ചത്. സ്ത്രീ അടുത്ത ദിവസം പ്രസവിക്കുകയും കുഞ്ഞ് ചാപിള്ളയാകുകയും ചെയ്തു. മിഡ്‌വൈഫിന് എതിരെ നടപടി സ്വീകരിച്ച എന്‍എംസി തീരുമാനത്തില്‍ ഏറ്റവും അധികം തൃപ്തരാകുന്നത് കെയ്റ്റിന്റെ അമ്മ റിയാനോണ്‍ ഡേവിസും, പിതാവ് റിച്ചാര്‍ഡ് സ്റ്റാന്റണുമാണ്. കുഞ്ഞിന്റെ മരണത്തില്‍ വീഴ്ച വരുത്തിയെന്ന് സമ്മതിക്കാന്‍ അധികൃതര്‍ക്ക് പിന്നാലെ ഇവര്‍ വര്‍ഷങ്ങളായി നടക്കുന്നു.
മറ്റേണിറ്റി സേവനങ്ങളില്‍ ആശുപത്രി അന്വേഷണം നേരിടുകയാണ്. ഇരുനൂറോളം കുടുംബങ്ങളാണ് പരിചരണത്തില്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. രോഗികളുടെ സുരക്ഷയെ ഭയന്ന് സെപ്റ്റംബര്‍ മുതല്‍ ട്രസ്റ്റ് പ്രത്യേക നടപടികള്‍ സ്വീകരിച്ചിരുന്നു.