മക്കള്‍ക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം ലഭ്യമാക്കുകയെന്നതാണ് ഓരോ രക്ഷിതാവിന്റെയും ലക്ഷ്യം. അതിന് വേണ്ടിയാണ് രാപ്പകലില്ലാതെ ഓരോരുത്തരും കഷ്ടപ്പെട്ട് പണിയെടുക്കുന്നതും. ബ്രിട്ടനിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൡ മക്കള്‍ എത്തിപ്പെടാന്‍ ഏതെങ്കിലും സ്കൂളില്‍ പഠിച്ചാല്‍ മതിയെന്ന് കരുതുന്നവര്‍ കുറവാകും. പ്രത്യേകിച്ച് ചില സ്കൂളുകളില്‍ പഠിക്കുന്നത് കുട്ടികളിലെ മികവ് പുറത്തെത്തിക്കുകയും ഇവര്‍ ഓക്സ്ബ്രിഡ്ജില്‍ പഠിക്കാന്‍ അവസരം നേടുകയും ചെയ്യുന്നു. ഇതേക്കുറിച്ച് കണക്കെടുത്തപ്പോഴാണ് എട്ട് മുന്‍നിര സ്കൂളുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി കൂടുതലായും ഓക്സ്ബ്രിഡ്ജില്‍ എത്തുന്നതെന്ന് തിരിച്ചറിഞ്ഞത്.
യൂണിവേഴ്സിറ്റികളിലേക്ക് കൂടുതല്‍ പേര്‍ക്ക് എത്തിപ്പെടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ടെങ്കിലും ഏതാനും സ്കൂളുകളിലെ വിദ്യാര്‍ത്ഥികളില്‍ കേന്ദ്രീകൃതമായാണ് ഇപ്പോഴും പ്രവേശനമെന്നാണ് എഡ്യുക്കേഷണല്‍ ചാരിറ്റി സട്ടണ്‍ ട്രസ്റ്റ് നടത്തിയ പഠനം പറയുന്നത്. എറ്റണാണ് ഇതില്‍ മുന്നിലുള്ളത്. ഡേവിഡ് കാമറൂണും, ബോറിസ് ജോണ്‍സണും, ജേക്കബ് റീസ് മോഗും പഠിച്ചിറങ്ങിയ പ്രതിവര്‍ഷം 40,000 പൗണ്ട് ചെലവുള്ള എറ്റണില്‍ നിന്നും ഓക്സ്ഫോര്‍ഡിലേക്കും, കേംബ്രിഡ്ജിലേക്കും പ്രതിവര്‍ഷം എത്തുന്നത് 60 മുതല്‍ 100 വരെ വിദ്യാര്‍ത്ഥികളാണ്. 39000 പൗണ്ട് ഫീസുള്ള വെസ്റ്റ്മിന്‍സ്റ്ററില്‍ നിന്നും 70-80 കുട്ടികള്‍ ഓക്സ്ബ്രിഡ്ജില്‍ എത്തുന്നു. ലണ്ടന്‍ സെന്റ് പോള്‍സ് ഫോര്‍ ബോയ്സ് കഴിഞ്ഞ വര്‍ഷം അയച്ചത് 53 വിദ്യാര്‍ത്ഥികളെയാണ്.
മറ്റ് അഞ്ച് സ്കൂളുകളുടെ പേരുവിവരങ്ങള്‍ ഡാറ്റ അനുമതി പ്രശ്നങ്ങള്‍ മൂലം വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് സട്ടണ്‍ ട്രസ്റ്റ് വ്യക്തമാക്കി. മുന്‍നിരയില്‍ വന്ന എട്ട് സ്കൂളുകളും, കോളേജുകളും ചേര്‍ന്ന് 1310 വിദ്യാര്‍ത്ഥികളെയാണ് ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റികളില്‍ എത്തിച്ചതെന്ന് ട്രസ്റ്റ് പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. രാജ്യത്തെ മറ്റ് 2894 സ്കൂളുകളില്‍ നിന്നായി 1220 വിദ്യാര്‍ത്ഥികളെ മാത്രമാണ് എത്തിച്ചതെന്നതാണ് വൈരുദ്ധ്യം. ഇന്‍ഡിപെന്‍ഡന്റ് സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ ഓക്സ്ബ്രിഡ്ജില്‍ എത്താനുള്ള സാധ്യത ഏഴിരട്ടിയാണ്.
പ്രൈവറ്റ് സ്കൂളില്‍ പഠിക്കുന്നവര്‍ക്കാണ് അപേക്ഷയില്‍ കൂടുതല്‍ വിജയനിരക്കുള്ളത്. ഏത് സ്കൂളില്‍ പഠിച്ചാലും ഉന്നത വിദ്യാഭ്യാസത്തിലേക്ക് എത്താന്‍ യുവതലമുറയ്ക്ക് വഴികാണിക്കണമെന്ന് സട്ടണ്‍ ട്രസ്റ്റ് ആവശ്യപ്പെടുന്നു.