ശബരിമല കേസില്‍ പ്രഖ്യാപിച്ച 4:1 വിധിയില്‍ ആശങ്ക രേഖപ്പെടുത്തി അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ രംഗത്ത്, ഭരണഘടനാ സദാചാരം മുന്‍നിര്‍ത്തി ഇത്തരം വിധികള്‍ വരുന്നത് ഭാവിയില്‍ നിയമങ്ങളെ പരീക്ഷിക്കാന്‍ വഴിയൊരുക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. സെപ്റ്റംബര്‍ 28നാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് യുവതീപ്രവേശനം സംബന്ധിച്ച് 4:1 നിലയില്‍ വിധി പ്രഖ്യാപിച്ചത്.
യുവതികളെ പ്രവേശിപ്പിക്കാത്തത് ലിംഗ വിവേചനമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധി. എന്നാല്‍ ജഡ്ജ് ഇന്ദു മല്‍ഹോത്ര ഈ വിധിയെ എതിര്‍ക്കുകയും ചെയ്തു. 'ഭരണഘടനാ സദാചാരം ഉന്നയിക്കപ്പെടുമ്പോള്‍ ഭാവിയില്‍ നിയമങ്ങള്‍ പരീക്ഷിക്കപ്പെടുമെന്ന് ഞാന്‍ ഭയക്കുന്നു. ശബരിമല കേസില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഈ നിലപാടാണ് സ്വീകരിച്ചത്. ഓരോ വ്യക്തിയ്ക്കും അവരുടെ വിശ്വാസം ആചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് ഇവര്‍ വിശദീകരിച്ചത്', രണ്ടാമത് ജെ ദാദാചഞ്ചി സ്മാരക പ്രഭാഷണത്തില്‍ വേണുഗോപാല്‍ പറഞ്ഞു.
യുവതീപ്രവേശനത്തെ അനുകൂലിച്ച നാല് ജഡ്ജിമാരും ഭരണഘടനാ സദാചാരത്തെ അനാവശ്യമായി ഉപയോഗിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സുപ്രീംകോടതി ബെഞ്ച് രണ്ട് വ്യത്യസ്ത ശബ്ദം ഉയര്‍ത്തിയാല്‍, ഒരാള്‍ അനുവദിക്കുകയും, മറ്റൊരാള്‍ ഇല്ലെന്നും പറയുന്നത് അപകടമാണ്. ഈ പോരാട്ടം എവിടെ വരെ പോകുമെന്ന് പറയാന്‍ കഴിയില്ല, അതുകൊണ്ട് ഭരണഘടനാ സദാചാരം അവസാനിക്കണം, അദ്ദേഹം വ്യക്തമാക്കി.
പാര്‍ലമെന്റും, ജുഡീഷ്യറിയും തമ്മില്‍ രൂപീകരണം മുതല്‍ സ്പര്‍ദ്ധ നിലനില്‍ക്കുന്നുണ്ട്. ജുഡീഷ്യറി ഇടപെട്ടില്ലെങ്കില്‍ രാജ്യം നശിച്ച് പോകുമെന്ന വിിശ്വാസം തെറ്റാണ്. നിയമനിര്‍മ്മാണം നടത്താന്‍ സുപ്രീംകോടതിക്ക് അധികാരമില്ല. ഇത് നടന്നാല്‍ ഇന്ത്യയുടെ സുപ്രീംകോടതിയുടെ പരമാധികാരമാണ് നടപ്പാകുന്നത്. ഇത് അനുവദിക്കാന്‍ കഴിയുന്നതല്ല. ആര്‍ട്ടിക്കിള്‍ 142 പ്രകാരം ഉത്തരവ് പാസാക്കാനും, നീതി ലഭ്യമാക്കാനുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനെ കാമധേനുവാക്കി പരിധിയില്ലാത്ത അധികാരം രാജ്യത്തെ പരമോന്നത കോടതി നേടുകയാണ്, വേണുഗോപാല്‍ പറഞ്ഞു.