ലൈംഗിക അതിക്രമത്തിന് ഇരകളാകുന്നവരുടെ പേര് ഒരു കാരണവശാലും വെളിപ്പെടുത്തരുതെന്ന് മാധ്യമസ്ഥാപനങ്ങള്‍ക്കും, അന്വേഷണ ഏജന്‍സികള്‍ക്കും സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഇരകള്‍ മരണപ്പെട്ടാലും പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തി. ഇരകളുടെ മാന്യത കാത്തുസൂക്ഷിക്കാന്‍ ഏതാനും നിബന്ധനകളും പരമോന്നത കോടതി മുന്നോട്ട് വെച്ചു. പൊതു റാലികളിലും, സോഷ്യല്‍ മീഡിയയിലും ഇവരുടെ പേര് വെളിപ്പെടുത്തുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തി.
പോലീസിനും, ഫോറന്‍സിക് അധികൃതരും പീഡനത്തിന് ഇരയാകുന്നവരുടെ പേര് വെളിപ്പെടുത്തരുതെന്ന് ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, എസ് അബ്ദുള്‍ നാസര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. രക്ഷിതാക്കള്‍ ഇതിന് അനുമതി നല്കിയാലും വിലക്ക് തുടരും. അഡ്വ. നിപുണ്‍ സക്സേന നല്കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് ഉത്തരവ്. ലൈംഗിക അതിക്രമ കേസുകളുമായി ബന്ധപ്പെട്ട എഫ്ഐആര്‍, പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകാത്ത ഇരകളുടേത് ഒരിക്കലും പൊതുസമക്ഷത്ത് പ്രസിദ്ധീകരിക്കരുതെന്നും കോടതി വ്യക്തമാക്കി.
പൊതുസ്ഥലങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ ആവശ്യപ്പെട്ടാണ് സക്സേന കോടതിയെ സമീപിച്ചത്. പീഡനങ്ങള്‍ക്ക് ഇരകളാകുന്നവര്‍ നേരിടുന്ന അപമാനവും, സാമൂഹികമായ വിലക്കിനെയും കോടതി അപലപിച്ചു. സമൂഹത്തില്‍ ഇവര്‍ തൊട്ടുകൂടായ്മ നേരിടുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇരകളെ കേന്ദ്രീകരിച്ച് പ്രതിഷേധ റാലികള്‍ നടത്തുന്നത് ശരിയായ കാര്യമല്ല. പീഡനത്തിന് ഇരയായവരുടെ പേര് ഒരു കാരണവശാലും പുറത്തുവിടരുത്, കോടതി വ്യക്തമാക്കി.
ജമ്മു കശ്മീരിലെ കത്വയില്‍ നടന്ന പീഡനത്തില്‍ ഇരയായ എട്ട് വയസ്സുകാരിയുടെ പേര് വ്യാപകമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചരണത്തിനായി ഉപയോഗിച്ചിരുന്നു. ഇത്തരം അന്തസ്സില്ലാത്ത നടപടിക്കാണ് ഇതോടെ അന്ത്യമാകുന്നത്.