അപകടകരമായ വടിവാള്‍ അക്രമത്തിന് ഇരയായി രണ്ട് ചെവികളും മുറിച്ച് നീക്കപ്പെട്ട പിതാവ് മരണത്തിന് കീഴടങ്ങി. ഏതാനും അക്രമികളില്‍ നിന്നും മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് 42-കാരന്‍ സാജേദ് ചൗധരിക്ക് ഗുരുതരമായ അക്രമം നേരിടേണ്ടി വന്നത്. ചികിത്സകളോട് പ്രതികരിക്കാതെ നാല് മക്കളുടെ പിതാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. നവംബറില്‍ നടന്ന അക്രമങ്ങളെത്തുടര്‍ന്ന് കോമയിലായിരുന്നു സാജേദ്. മകന്‍ 24-കാരന്‍ അഹ്‌സാന്‍ ചൗധരിക്കും അക്രമത്തില്‍ പരുക്കേറ്റിരുന്നു. മുറിച്ചുമാറ്റിയ രണ്ട് ചെവികളും തുന്നിച്ചേര്‍ക്കാനുള്ള സര്‍ജറി നടത്തിയ ശേഷമുള്ള സാജേദിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടം തങ്ങളുടെ പിതാവ് അവസാനിപ്പിച്ചെന്ന് കുടുംബം സ്ഥിരീകരിച്ചു. ഹൃദയത്തില്‍ വലിയ രീതിയില്‍ രക്തം കട്ടപിടിച്ചതോടെയാണ് സ്ഥിതി മോശമായത്. ഇതിനിടെ ഇദ്ദേഹത്തിന്റെ ഒരു മകന്‍ മൊഹ്‌സാന്‍ ചൗധരിക്ക് കൈയില്‍ കത്തിസൂക്ഷിച്ചതിനും, കാറിന്റെ ടയര്‍ കുത്തി പഞ്ചറാക്കിയതുമായ കേസില്‍ കോടതി ഹാജരാകാതിരിക്കാന്‍ അനുമതി നല്‍കി. പിതാവ് ഈ ദിവസം താണ്ടാന്‍ സാധ്യതയില്ലെന്ന് വ്യക്തമായതോടെയാണ് ഇളവ് നല്‍കിയത്. ചെവി മുറിച്ച് നീക്കിയതിന് പുറമെ വലത് ശ്വാസകോശം പ്രവര്‍ത്തനം മുടക്കുകയും, തലച്ചോറില്‍ രക്തസ്രാവവും നേരിട്ടതോടെയാണ് സാജേദ് ഗുരുതരാവസ്ഥയിലായത്.
14 മണിക്കൂര്‍ നേരത്തെ ഓപ്പറേഷനൊടുവില്‍ ചെവികള്‍ തുന്നിച്ചേര്‍ത്തെങ്കിലും സ്വന്തമായി ശ്വാസമെടുക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ബ്ലാക്‌ബേണില്‍ നവംബര്‍ 27ന് രാത്രി പത്തരയോടെയായിരുന്നു അക്രമം. സഹോദരന് സ്‌കൂളില്‍ ചില തെമ്മാടികളുമായി ഉണ്ടായ പ്രശ്‌നങ്ങളാണ് പിതാവിന്റെ ജീവനെടുത്തതെന്ന് മകള്‍ മറിയ ചൗധരി വ്യക്തമാക്കി. ആറ് മാസം മുന്‍പും പിതാവിന് നേരെ അക്രമം നടന്നിരുന്നു. സംഭവദിവസം സിഗററ്റ് വാങ്ങാനായി അഹ്‌സാന്‍ ഷോപ്പില്‍ പോയിരുന്നു. ഇതിനിടെയാണ് അഹ്‌സാന്റെ കരച്ചില്‍ കേട്ട് പിതാവ് സിസിടിവി നോക്കുന്നത്. കുത്തേറ്റ മകനെ കണ്ട് സഹായിക്കാനായി ഓടിയെത്തിയപ്പോഴായിരുന്നു അക്രമികള്‍ ഇദ്ദേഹത്തിന് നേര്‍ക്ക് തിരിഞ്ഞത്.
13 വയസ്സുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ നാല് പേരാണ് കേസിലെ പ്രതികള്‍. സാജേദിന്റെ മരണത്തോടെ ഇവര്‍ക്കെതിരെ ചുമത്തിയ വധശ്രമം കൊലപാതക കേസായി മാറും.