സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി നടത്തിവരുന്ന സമര പന്തലിലേക്കാണ് സ്വയം തീകൊളുത്തിയ 49-കാരനായ വേണുഗോപാലന്‍ നായര്‍ മരിച്ചത്. ഇതിന്റെ പേരില്‍ കേരളത്തിലെ രാഷ്ട്രീയരംഗത്ത് തമ്മിലടി രൂക്ഷമാണ്. ഇതിനിടെയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആക്ഷേപവുമായി മരിച്ച വ്യക്തിയുടെ സഹോദരി രംഗത്ത് വരുന്നത്. പോലീസിന്റെ മരണമൊഴിയും, മന്ത്രിയുടെ പ്രസ്താവനകളെയുയാണ് സിന്ധു ചോദ്യം ചെയ്യുന്നത്. 90% പൊള്ളലേറ്റ വ്യക്തിയെങ്ങിനെ മരണമൊഴി നല്‍കുമെന്നാണ് ഇവരുടെ ചോദ്യം.
മുട്ടട സ്വദേശിയായ വേണുഗോപാലന്‍ വ്യക്തിപരമായ കാര്യങ്ങളെത്തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് കേരളാ പോലീസ് പറയുന്നു. ഇത് മജിസ്‌ട്രേറ്റ് മുന്‍പാകെ മൊഴി നല്‍കിയെന്നും അവകാശപ്പെടുന്നു. ഇതില്‍ ഒരു പടി കൂടി കടന്ന് ഇദ്ദേഹം അയ്യപ്പ വിശ്വാസി ആയിരുന്നില്ലെന്ന് കടകംപള്ളി പ്രഖ്യാപിച്ചു. ഈ പ്രസ്താവനയില്‍ മന്ത്രിക്കെതിരെ അപകീര്‍ത്തി കേസ് കൊടുക്കുമെന്നാണ് സിന്ധു വ്യക്തമാക്കിയിരിക്കുന്നത്. വേണുഗോപാലന്റെ മാനസികസ്ഥിതി മോശമായിരുന്നെന്നും, കുടുംബം ഇടതുപക്ഷക്കാരാണെന്നുമായിരുന്നു മന്ത്രിയുടെ വാദം.
ഇതെല്ലാം മന്ത്രിയോട് ആരാണ് പറഞ്ഞതെന്ന് അറിയില്ലെന്ന് സിന്ധു പറയുന്നു. വീട്ടില്‍ പൂജാ മുറിയുള്ള വേണുഗോപാലന്‍ കടുത്ത ദൈവവിശ്വാസി ആയിരുന്നുവെന്ന് സിന്ധു വ്യക്തമാക്കി. ഇതാണ് കടകംപള്ളി അമ്പലത്തില്‍ കയറില്ലെന്ന് പറഞ്ഞ വ്യക്തിയുടെ പൂജാമുറി. വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പോയി ആത്മഹത്യ ചെയ്തത് എന്താണ്. യാതൊരു കുടുംബ പ്രശ്‌നവും അദ്ദേഹത്തിനുണ്ടായിരുന്നില്ല, സിന്ധു പറഞ്ഞു. വീടിന് സമീപത്തുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരാണ് ഈ വ്യാജ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്കും മന്ത്രിമാര്‍ക്കും നല്‍കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു.
ബിജെപി നടത്തിയ ഹര്‍ത്താല്‍ എന്തിനെന്ന് ചോദ്യം ഉയരുന്നതിനിടെയാണ് വേണുഗോപാലന്റെ സഹോദരി സര്‍ക്കാരിനെയും പോലീസിനെയും പ്രതിക്കൂട്ടിലാക്കുന്ന വാദങ്ങളുമായി എത്തുന്നത്.