ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും തട്ടിയെടുത്ത 750,000 പൗണ്ട് വെളുപ്പിക്കാന്‍ സഹായിച്ച ഇന്ത്യന്‍ വംശജരായ അമ്മയ്ക്കും മകനും ജയില്‍ശിക്ഷ. ധനികനായ ബിസിനസ്സുകാരനെന്ന് നടിച്ച് തട്ടിപ്പുകാര്‍ വെട്ടിച്ചെടുത്ത പണം വെളുപ്പിക്കാന്‍ ഇവരുടെ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പ്രയോജനപ്പെടുത്തുകയായിരുന്നു. സാമ്പത്തിക തട്ടിപ്പിന് കൂട്ടുനിന്ന ഇവര്‍ക്ക് ആകെ ഏഴ് വര്‍ഷത്തെ ജയില്‍ശിക്ഷയാണ് ലഭിച്ചത്. 47-കാരി സാന്‍ഡി കൗറും, യൂണിവേഴ്‌സിറ്റി ഡ്രോപ്പ്-ഔട്ടായ മകന്‍ ആരോണ്‍ സംഘേരയും (26) തങ്ങളുടെ കമ്പനിയായ എവി ട്രേഡേഴ്‌സിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി വിദേശത്തേക്ക് പണമൊഴുക്കാന്‍ സഹായിക്കുകയായിരുന്നു.
വന്‍തുകകള്‍ നിക്ഷേപമുള്ള വിനിമയം കുറവുള്ള ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും അഴിമതിക്കാരായ ബാങ്ക് ജീവനക്കാരാണ് പണം വെട്ടിച്ചിരുന്നത്. ഈ അക്കൗണ്ടുകളിലെ കോണ്ടാക്ട് വിവരങ്ങള്‍ മാറ്റിമറിച്ച്, വ്യാജ രേഖകള്‍ ചമച്ച് പുതിയ വിവരങ്ങളുമായി സമാനമാക്കും. പിന്നീട് ഈ വ്യാജ രേഖകകളുമായി ബാങ്കിലെത്തി വെട്ടിപ്പുകാര്‍ 'തങ്ങളുടെ' അക്കൗണ്ടുകളെന്ന് ധരിപ്പിച്ച് ഇവിടെ നിന്നും പണം ട്രാന്‍സ്ഫര്‍ ചെയ്യിക്കുന്ന തരത്തില്‍ സങ്കീര്‍ണ്ണമായിരുന്നു തട്ടിപ്പ്. കേസിലെ പ്രധാന പ്രതികളായ നാല് പേര്‍ക്ക് 2017-ല്‍ 20 വര്‍ഷത്തെ ശിക്ഷ നല്‍കിയിരുന്നു. എന്നാല്‍ കൗറും മകനും പുനര്‍വിചാരണ നേരിട്ട് ഇപ്പോഴാണ് ശിക്ഷ നേടുന്നത്.
2013 ആഗസ്റ്റില്‍ തട്ടിപ്പുകാരില്‍ ഒരാള്‍ കിംഗ്‌സ് റോഡിലെ ലോയ്ഡ്‌സ് ബ്രാഞ്ചിലെത്തി 420,000 പൗണ്ടാണ് വ്യാജ രേഖകള്‍ കാണിച്ച് ട്രാന്‍സ്ഫര്‍ ചെയ്യിച്ചത്. ഫ്രാന്‍സില്‍ പ്രോപ്പര്‍ട്ടി വാങ്ങുന്നതായി കാണിച്ചാണ് ഇത് ചെയ്തത്. പീറ്റര്‍ വെയ്‌ബെല്‍ എന്നയാളുടെ അക്കൗണ്ടിലുള്ള വന്‍തുകയിലാണ് ബാങ്ക് ക്ലര്‍ക്കുമാരുടെ സഹായത്തോടെ കൈയിട്ടുവാരിയത്. പിന്നീട് മറ്റൊരു 330,000 പൗണ്ടും ഈ അക്കൗണ്ടില്‍ നിന്നും പൊക്കി. എവി ട്രേഡേഴ്‌സിന്റെ ഏതാനും അക്കൗണ്ടുകളിലേക്കാണ് അടുത്ത ദിവസങ്ങളില്‍ ഈ ഫണ്ട് എത്തിയതും പുറത്തേക്ക് ഒഴുകിയതും.
മകന്‍ സംഘേരയ്ക്ക് രണ്ടര വര്‍ഷവും, അമ്മയ്ക്ക് നാല് വര്‍ഷവുമാണ് ശിക്ഷ. സംഘേരയുടെ ഡയബറ്റിസ് പരിഗണിച്ചാണ് ശിക്ഷ കുറച്ചത്. അമ്മയെ നേരത്തെ ശിക്ഷിച്ചെങ്കിലും മകന്റെ പങ്കിനെക്കുറിച്ച് സംശയം ഉയര്‍ന്നതോടെയാണ് പുനര്‍വിചാരണ ഉണ്ടായത്.