ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെപ്രതിഷേധിച്ച വ്യക്തികളില്‍ ഒരാളാണ് സിസ്റ്റര്‍ ലൂസി കളപ്പുര. ഫാ. അഗസ്റ്റിന് വട്ടോളിക്ക് പിന്നാലെ സഭ ഇപ്പോള്‍ സിസ്റ്റര്‍ ലൂസിയെയും വേട്ടയാടുകയാണ്. ഫ്രാങ്കിസ്കാന് ക്ലാരിസ്റ്റ് കോണ്ഗ്രഗേഷന് അംഗമായ സിസ്റ്റര്‍ ലൂസിയോട് വിശദീകരണം നല്‍കാനാണ് സുപ്പീരിയര്‍ ജനറല്‍ ആവശ്യപ്പെട്ടത്, അല്ലെങ്കില്‍ പുറത്താക്കുമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.
പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് പിന്നാലെ വയനാട് മാനന്തവാടി രൂപതയില്‍ നിന്നുമുള്ള സിസ്റ്റര്‍ ലൂസി കളപ്പുരയെ പ്രാര്‍ത്ഥന, ബൈബിള്‍ പഠനം, ആരാധനകളില്‍ പങ്കെടുക്കല്‍, മറ്റ് സഭാ നടപടികള്‍ എന്നുതുടങ്ങി കുര്‍ബാനയില്‍ നിന്ന് വരെ വിലക്കിയിരുന്നു. മതപരമായ ജീവിതത്തിന് എതിരെ സഞ്ചരിച്ചെന്നാണ് സിസ്റ്ററിന് എതിരെ സുപ്പീരിയര്‍ ജനറല്‍ ഉന്നയിക്കുന്ന കുറ്റം.
2015 മെയില്‍ സിസ്റ്റര്‍ ലൂസിക്ക് നല്കിയ സ്ഥലം മാറ്റ ഉത്തരവ് അനുസരിച്ചില്ലെന്നതാണ് ഒരു കുറ്റം. കൂടാതെ സ്നേഹവഴിയില്‍ എന്ന പേരില്‍ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. പ്രാദേശിക സഭാ നേതൃത്വം വിലക്കിയിട്ടും കവിത പ്രസിദ്ധീകരിച്ചത് പിഴവായി. ഡ്രൈവിംഗ് പഠിക്കുകയും, ലൈസന്‍സ് നേടുകയും സ്വന്തമായി കാര്‍ വാങ്ങുകയും ചെയ്തതാണ് മറ്റൊരു കുറ്റം.
പ്രതിഷേധത്തില്‍ പങ്കെടുത്ത് സഭയ്ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയും, മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയ വഴിയുള്ള അഭിപ്രായപ്രകടനങ്ങളും സിസ്റ്ററുടെ ഭാഗത്ത് നിന്നും വരാന്‍ പാടില്ലാത്തതാണെന്ന് സുപ്പീരിയര്‍ ജനറല്‍ കത്തില്‍ കുറ്റപ്പെടുത്തുന്നു.