എന്‍എച്ച്എസ് ജീവനക്കാരുടെ സ്വസ്ഥതയും സമാധാനവും കെടുത്തുന്ന പനിക്കാലം പടിവാതില്‍ക്കല്‍ എത്തിയെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഫ് ളൂ കേസുകള്‍ ബ്രിട്ടനില്‍ ഇരട്ടിയായി വര്‍ദ്ധിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ കാര്യമായ പ്രകടനം നടത്താതിരുന്ന ശേഷം ശൈത്യകാലത്ത് ഇന്‍ഫഌവെന്‍സ പൊട്ടിപ്പുറപ്പെടുകയാണെന്ന് ആരോഗ്യ മേധാവികള്‍ അറിയിക്കുന്നു. ഇംഗ്ലണ്ടില്‍ ഒരാഴ്ചയ്ക്കിടെ കേസുകളില്‍ 85 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായതെങ്കിലും വെയില്‍സില്‍ ഇത് 55 ശതമാനം വര്‍ദ്ധിച്ചു.
സ്‌കോട്ട്‌ലണ്ടില്‍ ഫ് ളൂ കേസുകളില്‍ 139 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടില്‍ 50 ശതമാനം വര്‍ദ്ധനവും ഉണ്ടായെന്ന് പുറത്തുവിട്ട കണക്കുകള്‍ വിശദീകരിക്കുന്നു. ഏകദേശം 2 മില്ല്യണ്‍ ജനങ്ങളാണ് ഫ് ളൂവിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നത്. ഇവര്‍ കൂടി ആശുപത്രികളിലേക്ക് എത്തുന്നതോടെ സമ്മര്‍ദത്തിലുള്ള എന്‍എച്ച്എസുകള്‍ സമ്മര്‍ദമേറി പൊട്ടിത്തെറിയുടെ വക്കിലെത്തുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, വെയില്‍സ് എന്നിവര്‍ അവരുടേതായ കണക്കുകള്‍ ശ്രദ്ധിച്ചതോടെയാണ് ഈ വര്‍ദ്ധനവ് ശ്രദ്ധയില്‍ പെട്ടത്.
ജിപി കണ്‍സള്‍ട്ടേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ കണക്കാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് പുറത്തുവിട്ടത്. പകര്‍ച്ചവ്യാധി എന്ന നിലയിലേക്ക് എത്തിയിട്ടില്ലെങ്കിലും ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങള്‍ മിനിമം പരിധി കടന്നിട്ടുണ്ട്. ഒരു പടി കൂടി കടന്നാല്‍ ഇവിടങ്ങളില്‍ ഫ് ളൂ പകര്‍ച്ചവ്യാധിയുടെ നിലയിലേക്ക് കടക്കും. സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ ഇപ്പോഴും അടിസ്ഥാന ഇടത്ത് തന്നെയാണ് നില്‍പ്പ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രോഗം ബാധിച്ച് 41 പേര്‍ മരിച്ചിരുന്നു. എച്ച്1എന്‍1 സ്‌ട്രെയിനും ശക്തമായി കണ്ടെത്തിയിട്ടുണ്ട്.
ആരോഗ്യമുള്ളവര്‍ക്ക് ബുദ്ധിമുട്ടുകള്‍ മാത്രം സൃഷ്ടിക്കുമ്പോള്‍ കുട്ടികളിലും പ്രായമായവരിലും ഫ് ളൂ അപകടകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, യോര്‍ക്ക്ഷയര്‍, ഹംബര്‍ എന്നിവിടങ്ങളിലാണ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.