കത്തോലിക്കാ വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ ബിഷപ്പിന്റെ മോശം പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമായി അറിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം. നഗ്ന സെല്‍ഫികള്‍ എടുക്കുകയും, പൊതുസ്ഥലത്ത് വെച്ച് ലൈംഗികതയില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടും അര്‍ജന്റീനക്കാരന്‍ ബിഷപ്പിനെതിരെ വത്തിക്കാന്‍ നടപടിയെടുത്തിരുന്നില്ല. 2017 ആഗസ്റ്റിലാണ് ബിഷപ്പ് ഗുസ്താവോ സാഞ്ചെറ്റയുടെ രാജി പോപ്പ് ഫ്രാന്‍സിസ് സ്വീകരിച്ചത്. അതിരൂപതയിലെ പുരോഹിതന്‍മാരുടെ പരാതിയെത്തുടര്‍ന്നായിരുന്നു ഇത്.
അധികാര ദുര്‍വിനിയോഗം നടത്തുകയും, പ്രായപൂര്‍ത്തിയായ സെമിനാരി അന്തേവാസികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നതുമെല്ലാം മറ്റ് സഹപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് തങ്ങള്‍ ലൈംഗിക ചൂഷണം സംബന്ധിച്ച് പരാതി ലഭിച്ചതെന്നായിരുന്നു വത്തിക്കാന്‍ അവകാശപ്പെട്ടിരുന്നത്. ഈ വാദങ്ങള്‍ പൊളിക്കുന്നതാണ് ഇതേ ഇടവകയിലെ മുന്‍ പുരോഹിതന്‍ ജുവാന്‍ ജോസ് മന്‍സാനോ നല്‍കുന്ന വിവരങ്ങള്‍.
ലൈംഗിക ചൂഷണങ്ങള്‍ സംബന്ധിച്ച പരാതികള്‍ ഉയരുമ്പോള്‍ സഭ ഇവയെ കൈകാര്യം ചെയ്യുന്ന രീതി സംബന്ധിച്ച് വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് 54-കാരനായ ഗുസ്താവോയുടെ കുറ്റകൃത്യങ്ങള്‍ പുറത്തുവരുന്നത്. പോപ്പ് ഇദ്ദേഹത്തെ രക്ഷിക്കാന്‍ പ്രത്യേക ശുഷ്‌കാന്തി പ്രകടിപ്പിച്ചതാണ് ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നത്. രഹസ്യമായി ബിഷപ്പിനെ രാജിവെയ്ക്കാന്‍ അനുവദിച്ചതിന് ശേഷം ഇയാളെ വത്തിക്കാനിലെ സുപ്രധാന ഓഫീസില്‍ രണ്ടാം സ്ഥാനം നല്‍കിയതാണ് ചോദ്യങ്ങള്‍ക്ക് ഇടയാക്കുന്നത്.