സച്ചിന് ടെണ്ടുല്‍ക്കര്‍, ക്രിക്കറ്റിലെ ദൈവം, ആരാധകരുടെ പ്രിയപ്പെട്ട ക്രിക്കറ്റര്‍. അദ്ദേഹം കളിക്കളത്തില്‍ കുറിച്ചുവെച്ച റെക്കോര്‍ഡുകള്‍ മറ്റൊരാള്‍ക്കും മറികടക്കാന്‍ കഴിയാത്തതെന്ന് എല്ലാവരും വിശ്വസിച്ചു. എന്നാല്‍ ഇന്ത്യയില്‍ നിന്ന് തന്നെയുള്ള ഒരു പിന്‍മുറക്കാരന്‍ ഈ വിശ്വാസങ്ങളെ തെറ്റിച്ച് മുന്നേറുകയാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ചരിത്രം തിരുത്തിക്കുറിക്കുന്ന ആ താരം. കഴിഞ്ഞ ദിവസം 2018 ഐസിസി അവാര്‍ഡില്‍ മൂന്ന് അവാര്‍ഡുകളും കരസ്ഥമാക്കിയിരുന്നു.
സച്ചിനുമായി വിരാടിനെ താരതമ്യപ്പെടുത്തുന്നതാണ് ക്രിക്കറ്റ് പണ്ഡിതരുടെ പ്രധാന വിനോദം. ഐസിസി അവാര്‍ഡുകളില്‍ നേട്ടം കൊയ്തതോടെ ഇത് ഒന്നുകൂടി വര്‍ദ്ധിക്കുകയാണ്. ഇതിനിടെയാണ് ഐസിസി മെന്‍സ് ക്രിക്കറ്റര്‍ ഓഫ് ദി ഇയറിനുള്ള സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് ട്രോഫി, ഐസിസി മെന്‍സ് ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍, ഐസിസി മെന്‍സ് ഏകദിന ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡുകളാണ് താരം കരസ്ഥമാക്കിയത്. ഈ വര്‍ഷത്തെ ഐസിസി, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായും വിരാടിനെ തെരഞ്ഞെടുത്തു.
വിരാട് പ്രകടിപ്പിച്ച അധ്വാനത്തെയും, സ്ഥിരതയെയും ഇതിഹാസമായ സച്ചിന്‍ പുകഴ്ത്തുകയാണ്. തന്റെ പിന്‍ഗാമിയുടെ വിജയങ്ങളില്‍ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം കുറിച്ചു. 2018ല്‍ വിരാട് കോലി മൂന്ന് ഫോര്‍മാറ്റുകളില്‍ കളിച്ചത് 37 മത്സരങ്ങള്‍, നേടിയത് 2735 റണ്ണും. ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍ തികച്ച ഇന്ത്യന്‍ ക്യാപ്റ്റന്റെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടെസ്റ്റ് പരമ്പര വിജയവും നേടിയിരുന്നു.