വത്തിക്കാന്‍ പുരോഹിതന്മാര്ക്ക് രഹസ്യ ജീവിതം എന്നൊന്ന് ഉണ്ടെന്ന ഞെട്ടിക്കുന്ന അവകാശവാദവുമായി പുസ്തകം പുറത്തിറക്കുന്നു. എണ്‍പത് ശതമാനം വത്തിക്കാന്‍ പുരോഹിതന്മാരും സ്വവര്ഗ്ഗപ്രേമികളാണെന്നും ഇവര്‍ ഇത് രഹസ്യമായി സൂക്ഷിക്കുന്നുവെന്നുമാണ് അടുത്ത ആഴ്ച പുറത്തിറക്കുന്ന പുസ്തകം അവകാശപ്പെടുന്നത്. 'ഇന്‍ ദി ക്ലോസറ്റ് ഓഫ് ദി വത്തിക്കാന്‍' എന്നുപേരിട്ട 570 പേജുള്ള ഈ വെളിപ്പെടുത്തലുകള്‍ പ്രകാരം റോമന്‍ കാത്തലിക് ചര്‍ച്ചില്‍ അഞ്ചില്‍ നാല് പേരും സ്വവര്ഗ്ഗപ്രേമിയാണെന്നാണ് അവകാശവാദം. എന്നാല്‍ ഇവരില്‍ എല്ലാവരും ലൈംഗികമായി ആക്ടീവല്ലെന്നും പുസ്തകം സമ്മതിക്കുന്നു.
ഫ്രഞ്ച് സോഷ്യോളജിസ്റ്റും, മാധ്യമപ്രവര്‍ത്തകനുമായ ഫ്രെഡറിക് മാര്‍ട്ടല്‍ നാല് വര്‍ഷം കൊണ്ട് 1500-ഓളം അഭിമുഖങ്ങള്‍ നടത്തിയ ശേഷമാണ് പുസ്തകം തയ്യാറാക്കിയത്. ചില പുരോഹിതന്മാര് മനഃപ്പൂര്‍വ്വം ദീര്‍ഘകാല ബന്ധങ്ങള്‍ കാത്തുസൂക്ഷിച്ചതായും മാര്‍ട്ടല്‍ വെളിപ്പെടുത്തുന്നു. മറ്റ് ചില പുരോഹിതന്മാരാകട്ടെ മറ്റ് സ്വവര്‍ഗ്ഗപ്രേമികളെയും, ചിലര്‍ പുരുഷ വേശ്യകളെയും വരെ പ്രയോജനപ്പെടുത്തിയെന്നും അവകാശപ്പെടുന്നു. ഫ്രഞ്ച് ഗവണ്മെന്റിന്റെ മുന്‍ ഉപദേശകന് കൂടിയാണ് ഗ്രന്ഥകാരന്.
വത്തിക്കാനില്‍ സീനിയര്‍ റോളുകള്‍ നിര്‍വ്വഹിച്ചിരുന്ന അന്തരിച്ച കൊളംബിയന്‍ കര്‍ദിനാള്‍ അല്‍ഫോണ്‍സോ ലോപസ് ട്രൂജിലോ സഭയുടെ സ്വവര്ഗ്ഗപ്രേമത്തെക്കുറിച്ചുള്ള നിലപാടുകളുടെയും, പുരുഷ ലൈംഗിക തൊഴിലാളികളെ ഉപയോഗിക്കുമ്പോള്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനെയും പ്രതിരോധിച്ചിരുന്നതായാണ് പുസ്തകം പറയുന്നത്. വത്തിക്കാന്റെ ഹൃദയത്തില്‍ വസിക്കുന്ന അഴിമതിയുടെയും, അധികാര മേല്‍ക്കോയ്മയുടെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുസ്കത്തിലുണ്ടെന്നാണ് ബ്രിട്ടീഷ് പ്രസാധകരായ ബ്ലൂംസ്ബര്‍ഗ് വ്യക്തമാക്കുന്നത്.
പുരോഹിതന്മാരുടെ ബ്രഹ്മചര്യം, സ്ത്രീവിരുദ്ധതയും സംബന്ധിച്ച രഹസ്യവിവരങ്ങള്‍ക്ക് പുറമെ പോപ്പ് ഫ്രാന്‍സിസിന് എതിരെ നടക്കുന്ന ചരടുവലികളെക്കുറിച്ചുള്ള വിവരങ്ങളും പുസ്കത്തില്‍ ഉള്‍പ്പെട്ടതായാണ് പ്രസാധകര് നല്കുന്ന സൂചന. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ബിഷപ്പുമാരെ വിളിച്ചുവരുത്തി പോപ്പ് ഫ്രാന്‍സിസ് വത്തിക്കാന്‍ ലൈംഗിക പീഡനങ്ങളെക്കുറിച്ച് സമ്മേളനം വിളിച്ച് ചേര്ക്കുന്നതിനൊപ്പമാണ് പുസ്തകം പുറത്തുവരുന്നത്.