ജീവിതത്തിലെ ഒരു വഴിത്തിരിവാണത്. ക്യാന്‍സര്‍ രോഗമുണ്ടെന്ന സംശയത്തില്‍ പരിശോധനയ്‌ക്കെത്തി ഫലം കാത്തിരിക്കുന്ന ആ അവസ്ഥ ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ നിരവധി പേര്‍ക്ക് ആ അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരുന്നു. ബ്രിസ്‌റ്റോളിലെ സൗത്ത്മീഡ് ഹോസ്പിറ്റലില്‍ വരുമ്പോള്‍ കെവിന്‍, ജൂലി ദമ്പതികള്‍ കൈകോര്‍ത്തുപിടിച്ചിരുന്നത് ആ വാര്‍ത്ത കേള്‍ക്കാനാണ്. ജൂലിയുടെ ജിപിയാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ ഉണ്ടെന്ന സംശയത്താല്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലേക്ക് പറഞ്ഞയച്ചത്.
ക്യാന്‍സറിന്റെ പല ലക്ഷണങ്ങളും കണ്ടതിനാല്‍ ഇത് അത് അതു തന്നെയല്ലേയെന്ന് ഗൈനക്കോളജിസ്റ്റിനോട് പല തവണ ചോദിച്ചതായി ഭര്‍ത്താവ് കെവിന്‍ ഓര്‍മ്മിക്കുന്നു. എന്നാല്‍ ഈ ലക്ഷണങ്ങള്‍ ക്യാന്‍സറിന്റേതല്ലെന്നാണ് മറുപടി ലഭിച്ചത്. വയറിന് കട്ടി കൂടുന്നതാണെന്നും ഇതില്‍ ആശങ്ക വേണ്ടെന്നുമാണ് ഡോക്ടര്‍ വിശദീകരിച്ചത്. സീനിയര്‍ ഗൈനക്കോളജിസ്റ്റായതിനാല്‍ ദമ്പതികള്‍ സമാധാനത്തോടെ തിരിച്ചുപോയി. പക്ഷെ ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് വീണ്ടും ഇതേ ഹോസ്പിറ്റലിലേക്ക് എത്തേണ്ടി വന്നു. തുടര്‍ച്ചയായ ബ്ലീഡിംഗ് മൂലം ജിപിയാണ് സംശയം രേഖപ്പെടുത്തി തുടര്‍പരിശോധനയ്ക്ക് അയച്ചത്. പക്ഷെ അപ്പോഴും മറുപടി പഴയത് തന്നെയായിരുന്നു. നഴ്‌സായ ജൂലി ആ വാക്കുകള്‍ വിശ്വസിക്കുകയും ചെയ്തു.
2014 സെപ്റ്റംബര്‍ മുതല്‍ 2017 ഫെബ്രുവരി വരെയുള്ള കാലത്ത് ആറ് തവണയാണ് സൗത്ത്മീഡ് ഹോസ്പിറ്റല്‍ ഒരു കുഴപ്പവുമില്ലെന്ന് വിധിയെഴുതിയത്. പക്ഷെ ജൂലിയുടെ എന്‍എച്ച്എസിലുള്ള വിശ്വാസം സ്വകാര്യ ചികിത്സ തേടിയതോടെ പൊളിഞ്ഞു. സ്പയര്‍ ബ്രിസ്റ്റോള്‍ ആശുപത്രിയില്‍ പരിശോധന നടത്തിയതോടെയാണ് സെര്‍വിക്കല്‍ ക്യാന്‍സറാണെന്നും, 4.5 സെന്റിമീറ്ററുള്ള ട്യൂമര്‍ ഉണ്ടെന്നും തിരിച്ചറിഞ്ഞത്. കീമോയും, റേഡിയോതെറാപ്പിയും നല്‍കിയെങ്കിലും ക്യാന്‍സര്‍ എല്ലുകളിലേക്കും, ലിംഫ് നോഡുകളിലേക്കും പടര്‍ന്നു. കഴിഞ്ഞ ആഴ്ച 49-ാം വയസ്സില്‍ ആ നഴ്‌സ് മരണത്തിന് കീഴടങ്ങി.
നോര്‍ത്ത് ബ്രിസ്‌റ്റോള്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ തന്റെ ഭാര്യയെ വല്ലാത്ത അവസ്ഥയിലാണ് എത്തിച്ചതെന്ന് കെവിന്‍ കൂട്ടിച്ചേര്‍ക്കുന്നു. സൗത്ത്മീഡ് ഹോസ്പിറ്റലില്‍ ഈ അബദ്ധം സ്ഥിരമായി സംഭവിക്കുന്നുവെന്ന ആശങ്കയാണ് നോര്‍ത്ത് ബ്രിസ്‌റ്റോള്‍ ട്രസ്റ്റ് അന്വേഷണം പുറത്തുകൊണ്ടുവന്നത്. ഇപ്പോള്‍ ഒരു സ്വതന്ത്ര പബ്ലിക് ഇന്‍ക്വയറി വേണമെന്ന ആവശ്യത്തില്‍ കെവിന്‍ പോരാട്ടത്തിലാണ്.