ഡെത്ത് ടാക്‌സ് രഹസ്യമായി നടപ്പാക്കിയെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഡെത്ത് സര്‍ട്ടിഫിക്കറ്റുകളുടെ നിരക്കും കുത്തനെ വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍. പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ ദുഃഖിക്കുന്നവരുടെ പോക്കറ്റില്‍ കൈയിട്ട് വാരാന്‍ അധികൃതര്‍ യാതൊരു മടിയും കാണിക്കുന്നില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്. ഡെത്ത് സര്‍ട്ടിഫിക്കറ്റുകളുടെ വില വര്‍ദ്ധിച്ചതോടെ ഈ കുടുംബങ്ങള്‍ കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരും. 175 ശതമാനം വര്‍ദ്ധനവ് നടപ്പാക്കിയതിനാല്‍ ഒരു സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷനില്‍ പ്രിന്റ് ചെയ്ത് ലഭിക്കാന്‍ 11 പൗണ്ട് വേണം, നേരത്തെ ഇത് കേവലം 4 പൗണ്ടായിരുന്നു.
പ്രൊബേറ്റ് ചാര്‍ജ്ജുകള്‍ രഹസ്യമായി വര്‍ദ്ധിപ്പിച്ചതിന്റെ നാണക്കേട് മാറുന്നതിന് മുന്‍പാണ് സര്‍ട്ടിഫിക്കറ്റ് ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിച്ച് മരണത്തില്‍ നിന്നും കാശുണ്ടാക്കാന്‍ ശ്രമിക്കുന്നത്. പ്രൊബേറ്റ് ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിച്ചതിനാല്‍ മരിച്ച വ്യക്തിയുടെ സ്വത്തുക്കളില്‍ നിയമപരമായ നിയന്ത്രണം ലഭിക്കാന്‍ ഏപ്രില്‍ മുതല്‍ 6000 പൗണ്ട് വരെയെങ്കിലും ചെലവഴിക്കണം എന്നതാണ് അവസ്ഥ. എന്തായാലും ഡെത്ത് സര്‍ട്ടിഫിക്കറ്റിന് കുത്തനെ വില വര്‍ദ്ധിപ്പിച്ച നടപടി തികച്ചും അന്യായമാണെന്ന് അഭിഭാഷകരും, ഫ്യൂണറല്‍ ഡയറക്ടേഴ്‌സും പ്രതികരിച്ചു.
വിവിധ അധികൃതര്‍ക്ക് അയച്ച് നല്‍കാനായി സാധാരണയായി 20 ഡെത്ത് സര്‍ട്ടിഫിക്കറ്റുകളെങ്കിലും ആവശ്യമായി വരാറുണ്ട്. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കുകള്‍, ബില്‍ഡിംഗ് സൊസൈറ്റികള്‍, നിക്ഷേപ സ്ഥാപനങ്ങള്‍ എന്നിവരെല്ലാം കസ്റ്റമറുടെ മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാറുണ്ട്. അതായത് 20 സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ക്ക് 220 പൗണ്ടാണ് ഇനി ചെലവഴിക്കേണ്ടത്, നേരത്തെ ഇത് 80 പൗണ്ട് മാത്രമായിരുന്നു. ജീവിതത്തിലെ ബുദ്ധിമുട്ടേറിയ സമയം കടന്നുപോകുന്നവരെ കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് തള്ളിവിടുന്നതാണ് ഈ വര്‍ദ്ധനവെന്ന് ലിബറല്‍ ഡെമോക്രാറ്റ് നേതാവ് വിന്‍സ് കേബിള്‍ പറഞ്ഞു.
ജനറല്‍ രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും ഡെത്ത് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്ന തുക 9.25 പൗണ്ടില്‍ നിന്നും 11 പൗണ്ടായി ഉയര്‍ന്നിട്ടുണ്ട്. 2010ന് ശേഷം ആദ്യമായാണ് നിരക്ക് വര്‍ദ്ധനയെന്നും ബുദ്ധിമുട്ടുള്ള കുടുംബങ്ങളോട് അനുഭാവം പ്രകടിപ്പിച്ച് ഫീസ് കുറയ്ക്കാന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് തീരുമാനിക്കാമെന്നുമാണ് ഹോം ഓഫീസ് വക്താവിന്റെ വിശദീകരണം.