ചിലപ്പോഴെല്ലാം നിയമം തീര്‍ത്തും നിസ്സഹായമാകുന്ന അവസ്ഥ വരും. എല്ലാം കണ്‍മുന്നില്‍ ഉണ്ടായിരുന്നിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ. ജിഹാദിയായ ഭര്‍ത്താവിനൊപ്പം രണ്ട് വര്‍ഷത്തോളം സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റിനൊപ്പം പ്രവര്‍ത്തിച്ച ശേഷം മടുത്തപ്പോള്‍ ബ്രിട്ടനിലേക്ക് തിരിച്ചുവരണമെന്ന് കാലുപിടിച്ച ജിഹാദി വധുവാണ് കേസ് പോലും ഇല്ലാതെ സുഖമായി ജീവിക്കാന്‍ അനുവാദം നേടിയത്. സ്വന്തം മകളെ വളര്‍ത്താന്‍ അനുവദിക്കുന്നത് പോലും വലിയ അപകടമാകുമെന്ന് ജഡ്ജ് ചൂണ്ടിക്കാണിച്ച ശേഷമാണ് വിചാരണ പോലും കൂടാതെ രക്ഷപ്പെട്ടത്.
തന്റെ തീവ്രവാദ നിലപാടുകളും മറച്ചുവെയ്ക്കുകയും, നുണ പറയുകയും ചെയ്താണ് പ്രസ്തുത സ്ത്രീ സിറിയയിലേക്ക് കടന്ന് ഐഎസില്‍ ചേര്‍ന്നത്. തീവ്രവാദ സംഘത്തിന്റെ തലസ്ഥാനമായ ഇവിടെ രണ്ട് വര്‍ഷക്കാലമാണ് ഇവര്‍ ഭര്‍ത്താവിനൊപ്പം താമസിച്ചത്. എന്നാല്‍ കേസില്ലാതെ വെറുതെവിട്ടതോടെ ഈസ്റ്റ് ലണ്ടനില്‍ മുങ്ങിയ ഇവര്‍ നികുതിദായകന്റെ ചെലവില്‍ കൗണ്‍സില്‍ ഫ് ളാറ്റ് തരപ്പെടുത്തിയെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിചാരണ നടത്താന്‍ പര്യാപ്തമായ തെളിവുകള്‍ ഹാജരാക്കാന്‍ തീവ്രവാദ വിരുദ്ധ പോലീസ് പരാജയപ്പെട്ടതോടെയാണ് സ്വതന്ത്രമായി വിഹരിക്കാന്‍ അനുമതി കിട്ടിയത്.
ഹൈക്കോടതിയില്‍ കുട്ടിയുടെ അവകാശത്തര്‍ക്കത്തില്‍ അമ്മ കുഞ്ഞിന് വലിയ അപകടം ഉണ്ടാക്കുമെന്നാണ് വ്യക്തമാക്കപ്പെട്ടത്. മകള്‍ ഇപ്പോള്‍ മുത്തശ്ശിക്കൊപ്പമാണ് താമസം. അമ്മയുടെ തീവ്രവാദ നയങ്ങളാണ് കുട്ടിയെ അപകടത്തിലാക്കുകയെന്ന് ജഡ്ജ് വ്യക്തമാക്കി. കേസില്ലാതെ വെറുതെവിട്ട സ്ത്രീയുടെ ട്വീറ്റര്‍ അക്കൗണ്ടില്‍ ഇപ്പോഴും കറുത്ത ഐഎസ് പതാകകള്‍ പിടിച്ച് നില്‍ക്കുന്ന സ്ത്രീകളുടെ ചിത്രമാണെന്നതാണ് ഞെട്ടിക്കുന്ന സത്യം. നാല് വര്‍ഷം ഐഎസിനൊപ്പം ജിഹാദിനിറങ്ങിയിട്ടും യാതൊരു കുറ്റബോധവുമില്ലെന്ന് വെളിപ്പെടുത്തുകയും ബ്രിട്ടനിലേക്ക് തിരികെ വരണമെന്ന് കാലുപിടിക്കുകയും ചെയ്യുന്ന ഷമീമാ ബീഗത്തിന്റെ കേസിന് സമാനമായ ഈ കേസും.
നിയമപരമായ കാരണങ്ങളാല്‍ ഈ സ്ത്രീയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചെയ്ത തെറ്റുകളില്‍ യാതൊരു കുറ്റബോധവും ഇവര്‍ പ്രകടിപ്പിക്കുന്നില്ലെന്നതാണ് ആശങ്കപ്പെടുത്തുന്നത്. രണ്ട് വയസ്സുള്ള മകളെ ബ്രിട്ടനില്‍ വളര്‍ത്തണമെന്ന് മാത്രമാണ് ഇവരുടെ താല്‍പര്യം.