വിദേശത്തുള്ള രോഗിക്ക് കിഡ്‌നി മാറ്റിവെയ്ക്കാന്‍ അനുയോജ്യമായ അവയവദാതാവിനെ കയറ്റി അയയ്ക്കാന്‍ ഒന്നരക്കോടി രൂപ. ഇനി അതല്ല ഇന്ത്യയിലേക്ക് സര്‍ജറിക്കായി വരികയാണെങ്കില്‍ 75 ലക്ഷം രൂപ ഫീസ് ഈടാക്കും. ഓപ്പറേഷനുള്ള സര്‍ജനെയും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കാന്‍ അധിക ഫീസും ഈടാക്കും. ഈ പറഞ്ഞുവരുന്നത് ഡല്‍ഹിയില്‍ നിന്നും സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഒരു ഡോക്ടര്‍ എണ്ണയിട്ട യന്ത്രം പോലെ നടത്തിവന്ന കിഡ്‌നി വില്‍പ്പന റാക്കറ്റിന്റെ പ്രവര്‍ത്തനരീതിയാണ്.
കാന്‍പൂര്‍ കേന്ദ്രീകരിച്ചുള്ള കിഡ്‌നി റാക്കറ്റിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡോ. കേതന്‍ കൗശിക് പിടിയിലാകുന്നത്. റാക്കറ്റിന്റെ അന്താരാഷ്ട്ര ഉപഭോക്താക്കളെയാണ് ഈ ഡോക്ടര്‍ കൈകാര്യം ചെയ്തിരുന്നത്. ആറ് വര്‍ഷം കൊണ്ട് കോടികള്‍ കൊയ്യുന്ന, മൂന്ന് സംസ്ഥാനങ്ങളില്‍ സജീവ പ്രവര്‍ത്തനമുള്ള സംഘമായി ഇവര്‍ മാറി. ഒരു പ്രാദേശിക റെസ്റ്റൊറന്റില്‍ സംഘാംഗങ്ങള്‍ പദ്ധതിയെക്കുറിച്ച് സംസാരിച്ച് ഇരിക്കുന്നത് ശ്രദ്ധിച്ച യുപി പോലീസാണ് ഇവരെ പൊക്കിയത്.
ആറ് സംഘാംഗങ്ങളെ ചോദ്യം ചെയ്ത് വരവെയാണ് ഡോ. കേതന്റെ പേര് പുറത്തുവന്നത്. പാവപ്പെട്ട അവയവദാതാക്കളെ കുരുക്കിലാക്കിയാണ് ഈ സംഘം പ്രവര്‍ത്തിച്ചിരുന്നത്. ശ്രീലങ്കയിലും, തുര്‍ക്കിയിലുമുള്ള പണക്കാരായ രോഗികള്‍ വിസ അയച്ചുനല്‍കിയാല്‍ ദാതാക്കളെ വിട്ടുനല്‍കുന്നതാണ് പതിവ്. ആശുപത്രികളും, ആരാധനാകേന്ദ്രങ്ങളിലും ഡോക്ടറുടെ ആളുകള്‍ അവയവം ആവശ്യമുള്ളവരെയും, ദാനം ചെയ്യാന്‍ പറ്റിയ വ്യക്തികളെയും കണ്ടെത്തിയിരുന്നു.
അവയവദാതാക്കള്‍ രോഗികളുടെ ബന്ധുക്കളാണെന്ന് തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റുകളും, വ്യാജ തിരിച്ചറിയല്‍, ആധാര്‍ കാര്‍ഡുകളും നിര്‍മ്മിച്ച് നല്‍കിയിരുന്നു. ദാതാക്കള്‍ക്ക് 3 ലക്ഷം വരെ കൊടുത്ത് തിരികെ വിടുന്നതുമായിരുന്നു പതിവ്.